Wednesday, May 7, 2014

താമ്രപര്‍ണ്ണി

പുസ്തകം : താമ്രപര്‍ണ്ണി
രചയിതാവ് : ശൈലന്‍
പ്രസാധകര്‍ : പാപ്പിറസ് ബുക്സ്
അവലോകനം : പ്രദീപ് @ കേരള സമോവര്‍



പ്രതിഭാഷാ കലാപങ്ങളായി പലപ്പോഴും പുലഭ്യങ്ങളെയാണ് വിലയിരുത്താറുള്ളത്. വാസ്തവത്തില്‍ നിര്‍ണ്ണിത പരിസരത്തോടുള്ള സാകല്യത്തിനപ്പുറം അവ ആശയാദേശത്തില്‍ നവീകരണങ്ങളൊന്നും നടപ്പാക്കുന്നില്ല.അര്‍ത്ഥങ്ങളുടെ അവ്യവസ്ഥയും പാഠത്തിലെ അവിശ്വാസവും സംജാതമാകുന്നിടത്താണ് പ്രതിനിധാനത്തിനു പുറത്തുള്ള സരസലീലയായി സംവേദനം പരിണമിക്കുന്നത്. ശ്രോതാവിന്റെ സചേതന സാന്നിധ്യം നിരന്തരം ആവശ്യപ്പെടുന്ന ഒരു പ്രക്രിയാണിത്. വിറ്റ് ജെന്‍സ്റ്റണ്‍ ഭാഷയെ ഒരു ടൂള്‍ബോക്സിനോട് താരതമ്യപ്പെടുത്തുന്നുണ്ട്. ശൈലന്റെ ‘താമ്രപര്‍ണ്ണി’ എന്ന കവിതാസമാഹാരത്തിലേക്കുള്ള മികച്ച പ്രവേശികയായി ഈ കല്പനയെ പരിഗണിക്കാവുന്നതാണ്.


ആലേഖനം, വ്യാഖ്യാനം എന്നീ ബാധ്യതകളുടെ ബന്ധനം ഇച്ഛിക്കാത്ത ബിംബങ്ങളുടേയും ഉദീരണങ്ങളുടേയും സ്വതന്ത്രസംയോഗത്തിലൂടെ മാത്രം സാധ്യമാകുന്ന വിചിത്രമായ ഒരു വിമോചനത്തിന്റെ ഗൂഢപ്രസ്താവനകളായാണ് ശൈലനില്‍ കവിത ഉറവെടുക്കുന്നത്. ഒരേ സമയം ആത്മനിഷ്ഠവും അനുവാചകബദ്ധവുമാണത്. പശ്ചാത്തലബദ്ധമായ പുതുവായനയെ സൃഷ്ടിക്കുന്ന പ്രതിപ്രവര്‍ത്തനോന്മുഖമായ സംരചനകളാണവ. കര്‍മ്മത്തിന്റെ രേഖീയഗതി വിഗണിക്കാനുള്ള അതിന്റെ ത്വരയാന്‍ ഉപകരണപേടകമായി ഭാഷയെ തിരിച്ചറിയുകയും വിഭിന്നഭാവമണ്ഡലങ്ങളില്‍ അതിലെ സാമഗ്രികളുടെ വ്യത്യസ്തമായ ഉപയോഗത്തെക്കുറിച്ചുള്ള അവബോധം ഉളവാക്കുന്ന ആശ്ചര്യതന്ത്രങ്ങളെ നവീനചത്വരങ്ങളിലേയ്ക്ക് ആനയിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യേണ്ടത്. ചുറ്റിക അടിച്ചു കയറ്റാനും അടിച്ചുപൊളിക്കാനും ഉപയോഗിക്കാറുണ്ടല്ലോ.

ശീര്‍ഷകത്തില്‍ നിന്നു തന്നെ തുടങ്ങേണ്ടിയിരിക്കുന്നു. ‘താമ്രപര്‍ണ്ണ’ത്തെ അഴിച്ചടുക്കിയാല്‍ ചെമ്പോലയെന്നു വരും. രാജശാസനകള്‍ നമ്മിലെത്തപ്പെട്ടത് ചെമ്പോലകളിലൂടെ ആയിരുന്നല്ലോ. തിട്ടൂരങ്ങളെ ചോ‍ദ്യം ചെയ്യപ്പെടാനാകാത്തവയെന്ന് സാസ്ക്കാരിക ഭാഷണം നിര്‍വ്വചിക്കുന്നു. ഇവിടെ ചെമ്പോലകള്‍ക്കുള്ളില്‍ നാം വായിക്കുന്ന വരികള്‍ ശിലാകോണഘടനയ്ക്ക് വിരുദ്ധവും കവിയുടെ നാമം പോ‍ലും അതിപാഠധാരണ സൃഷ്ടിക്കുന്നതും-ഉക്തിവൈചിത്ര്യത്തെ തലതിരിച്ചു നോക്കുമ്പോഴോ അനുശാസനങ്ങളോടുള്ള തീവ്രനിഷേധമാണ് കാവ്യസഹചാരം ലക്ഷ്യമിടുന്നത് എന്ന് അറിയാനാകും. ഈ അറിവ് അനുവാചകന് ചില ഹനനജനനങ്ങള്‍ക്കായി ഇതൊക്കെയാണെന്നും ഇതൊക്കെയല്ലെന്നും വചസ്സിനെ പചനം ചെയ്യാന്‍ സന്നദ്ധനാക്കുന്നു.

വ്യതിരിക്തത സാധ്യമല്ലാത്ത വചനങ്ങള്‍ ഇതിലെ ഓരോ കവിതയിലും ദൃശ്യമാണെങ്കിലും അവയുടെ ആഘാതസമ്പുഷ്ടതയിലേക്ക് ഇറങ്ങിചെല്ലാന്‍ കവി മുതിരുന്നില്ല.പകരം നിഷേധവാക്യങ്ങളിലൂടെ അഭിഗമിച്ച് ഭാവനയുടെ അനുസന്ധാനങ്ങളെ ഒരു ചവണ കൊണ്ടെന്നപോ‍ലെ വലിച്ചൂരിയിടുകയാണ് കവി. ‘കാറ്റുകള്‍ വീശണമെന്നാണല്ലോ വയ്പ്’, ട്രോളിംഗ് നിരോധന സുവിശേഷം’, ‘ഓര്‍ണിത്തോളജി പുസ്തകം’, ‘വജ്രകാലം’, ഇത്യാദി സുഘടിത ഋജുതകളെ കൈവാള്‍ അറുത്തുമുറിക്കുമ്പോള്‍ ആചരണത്തിനു പുറത്ത് പരതന്ത്രപ്രാപ്തമല്ലാത്ത നിരാലംബതയിലാണ് അവ ചേര്‍ത്തു വച്ചിരിക്കുന്നതെന്നു വരുന്നു. ഇവയുടെ മൌലികതയെ ‘മൌലിഗദ’ കൊണ്ട് ഛിന്നഭിന്നമാക്കുന്ന സുന്ദരമാത്രകളുടെ സ്പന്ദനമാണ് അദ്ദേഹത്തിന് കവിത.

വികലസംയോഗത്തിലൂടെ പ്രതിഭാഷ വിരിയെച്ചെടുക്കുന്നത് വിഭവങ്ങളെയല്ല അഭാവങ്ങളെയാണെന്നത് ഘടനയോടുള്ള അവിശ്വാസം രേഖപ്പെടുത്തലാവാം. ‘കറന്നുവച്ച വംശശുദ്ധി’,’ഹൃദയക്കരിക്കട്ട’ , ‘കാവ്യപുസ്തകത്തില്‍ അട്ടിപ്പേറിട്ട കവിപ്രജാപതി’, ‘വാരിയെല്ലിന്റെ ജപ്തിക്കാറ്റ്‘ എന്നിങ്ങനെ അനുസരണയില്ലാത്ത ഉദ്ഗാവനങ്ങള്‍ കവിതയിലുണ്ടെങ്കില്‍ അത് സ്ഥാപീകൃതമായ നമ്മുടെ ജീര്‍ണ്ണതയെ ആകുലപ്പെടുത്തുന്നതാകാനേ ഇടയുള്ളു. കളിനിയമങ്ങള്‍ ലംഘിക്കുമ്പോള്‍ അത് കണ്ടെത്തപ്പെടുമ്പോള്‍ ഒക്കെയാണ് കളിക്കാരനില്ലാത്തപ്പോഴത്തെ ബാലിശത തിരിച്ചറിയുന്നത്. ഭവ്യം അനിശ്ചിതത്വമൊന്നു മാത്രവും.ചിഹ്നങ്ങളെ ഗൂഢഭാഷയിലേക്ക് വലിച്ചിഴക്കുന്നുവെന്ന പ്രതലധാരണ വ്യാജമാണ്. സ്വാംശീകരണ ക്ലിഷ്ടതയെന്ന നുണയുടെ നീചോളത്തിനിടയില്‍ അനായാസപരായണം പ്രാപ്തമാക്കുന്ന മസിപണ്യതയാണത്. കുട്ടിക്കവിതകളേക്കാള്‍ പ്രസാദഭരിതമാണ് താമ്രപര്‍ണ്ണി. ദുസ്തരയെന്നതിനെ മുദ്രകുത്തിയാല്‍ മറ്റൊരു ശാസനമാകും അതും. ആ ചെമ്പോലയും ഈ കവിതകളില്‍ നേരിന്റെ നേര്‍മറയാകുമെന്നതിനാല്‍ നിര്‍വ്വചനങ്ങളുടെ ജളതയ്ക്ക് പാ‍രായണങ്ങളെ വിട്ടുകൊടുക്കുകയുമരുത്.

പഴകിയുറച്ച് പ്രശ്നഭാഷ്യങ്ങളേയും മറിച്ചു ചൊല്ലലിലെ (അ)സഭ്യത്തെയും വരേണ്യഭാഷയുടെ - ആംഗലമായാലും സംസ്കൃതമായാലും നമ്പൂരിവായ്മൊഴിയായാലും- ആശാസ്യതയും ശൈലന്‍ തല്ലിചേര്‍ക്കുന്നെണ്ടെങ്കില്‍ അത് ആശയശാസ്ത്രങ്ങളുടെയോ അനുഭവപ്രമാണങ്ങളുടേയോ ജര്‍ജ്ജരസുവിശേഷങ്ങളുടെ അപ്രമാദിത്വം ഉദ്ഘോഷിക്കനല്ല., ജുഗുപ്സയുടെ കൊടിലുകൊണ്ട് ചിലപ്പോഴൊക്കെ ചിരിയുടെ പിരിയിളക്കികൊണ്ട് പുഴക്കിയെടുക്കനാണ്.ഈ കാര്‍ണിവലില്‍ പ്രവാചകനായും ,പ്രജാപതിയായും, കോമാളിയായും ഒക്കെ തന്നെത്തന്നെ നിവേശനം ചെയ്യാനുള്ള കവിയുടെ ഉദ്യമം പൂര്‍ണ്ണപരാജയമാണ്.ഇതേ പരാജയം തന്നെ സൃഷ്ടാവിന്റെ മേലുള്ളാ സൃഷ്ടിയുടെ അനുഭാചകഭാവത്തിന്റെ അധിനിവേശമായിക്കൊണ്ട് കവിതയുടെ വിജയമാകുന്നത് അസാധാരണമായ ഒരു കാഴ്ചയാണ്. ലാവണ്യചരിത്രത്തില്‍ ഒരു പരിഛേദനത്തിന്റെ സംസൂചനയായി താമ്രപര്‍ണ്ണി ആധാനം അര്‍ഹിക്കുന്നെങ്കില്‍ അത് ഉദ്ഗ്രഥനത്തിന്റെ സഹനത്തിന്റെ നവനത്തിന്റെ ഒക്കെ മാനകങ്ങളുടേയും മാപിനികളുടേയും അധൃഷ്യത എത്രത്തോളം ക്ഷണികമാണെന്ന അനുസ്മരിപ്പിക്കുന്നതുകൊണ്ടുതന്നെയാണെന്നതില്‍ സന്ദേഹം ആവശ്യമില്ല.

ദൃശ്യബിംബങ്ങളാണിയാള്‍ക്ക് പ്രിയമെന്ന് തോന്നുന്നു. ചിത്രകാരന്റെ കൃതഹസ്തതയായല്ല കാരിക്കേച്ചറിസ്റ്റിന്റെ ചടുലതയാണത് ബഹിര്‍സ്ഫുരിക്കുന്നതെന്ന് മാത്രം. ഉദ്ദിഷ്ടതലത്തിന് ഉദ്വിഗ്നതയ്ക്കു വേണ്ടി ഇതരഘടകങ്ങളെ ലഘൂകരിക്കുകയോ അവഗണിക്കുകയോ ആണല്ലോ കാരിക്കേച്ചറില്‍ കണാവുന്നത്. ഈ വിധത്തില്‍ ‘താജ് മഹല്‍’ ‘ഉപജീവനം’ ‘ആത്മകഥ’ എന്നീ രചനകളുരുപ്പെടുത്തുന്ന പ്രതിപ്രണതയ്ക്ക് ശുഭ്രസലിലങ്ങളില്‍ പ്രാണപ്രജിനമേല്‍ക്കാനായെന്നുവരില്ല ചെളിവെള്ളംതന്നെ വേണം. ഇതൊരു ശാഠ്യമാണ്. കാഴ്ചയെ ദര്‍ശനവും ചിരേണ ശാസനവുമാക്കുന്ന മഹാചിത്തത കയ്യൊഴിയുമ്പോഴും ‘ആത്മരക്ഷാര്‍ത്ഥം’ ‘സമ്മതിദാനം’ മുതലായ കൃതികളില്‍ ഒരു തന്ത്രമായി ഇത് പ്രത്യക്ഷപ്പെടുന്നു. എന്നെ വിശ്വസിക്കുക എന്റെ വചനത്തെയരുതെന്നാണ് നെറികേടുകളുടെ നിലപാടുതറയില്‍ നിന്നുകൊണ്ട് ചാവേറിനെ ഭയക്കാതെ കവി പറയുന്നത്. അതനുസരിക്കാന്‍ നാം ബാദ്ധ്യസ്ഥരുമല്ല.

അംഗീകാരങ്ങളിലൂടെ മാത്രം വിരചിതമാകുന്ന ഭ്രമാത്മകപ്രപഞ്ചത്തിന്റെ കോറിയിടലാണ് ‘കാളിദാസസ്യ’. അപര്യാപ്തമായൊരു ആലേഖനത്തിന്റെ ധ്വനി ശ്ലഥചിത്രങ്ങളിലൂടെ വ്യഞ്ജിപ്പിച്ച് ചില കാല്പനിക ക്യാമറാസ്ടെയ്റ്റ് കട്ടുകള്‍ അതിന്റെ പ്രഹസനഭാവത്തിലൂടെ ഏതൊന്നിന്റെയും സ്നിഗ്ധതയും ആണിയടിപ്പിച്ചുറപ്പിച്ചതാണെന്നും പരിചരണത്തിനും അതേ തഴുകല്‍ മതിയെന്നും കണ്ടെത്തുന്നതാണ് ഇവിടെ വിവക്ഷ. ആത്മഹാസത്തിന്റെ സ്വന്തം ക്ലീഷേ’യിലും തത്തുല്യമായൊരു തന്തുവുണ്ട്. ഉദിതിയുടെ ഉപരിതലത്തില്‍ നീന്തുന്ന ഒരു സമൂഹം കവിയില്‍ ആരോപിക്കുന്നത് സ്വന്തം കുറ്റപത്രമാണെന്നും ഗോപ്യമായി ഓര്‍മ്മിപ്പിക്കുകയാണിവിടെ ചെയ്യുന്നത്. വിഭലിതമായ വീക്ഷണങ്ങളുള്ള വാക്കുകള്‍ കവിക്ക് മിക്കപ്പോഴും അക്ഷരങ്ങളായാണ് അര്‍ത്ഥങ്ങളായല്ല അനുഭവപ്പെടാറുള്ളതെന്നെ തോന്നുന്നു. അയാള്‍ക്കാവശ്യം ശൈലികളുടേയും സാരൂപ്യങ്ങളുടേയും സവിശേതകളാണ്. നമ്മെപ്പോലെ ദൃഢതകളും അപരിമേയതകളും ഭീഷണികളും അദ്ദേഹത്തെ വശംവദനാക്കുന്നില്ല. കവിതയെ കൂട്ടിനിര്‍ത്തുന്നത് വരികളുടെ അടുപ്പംകൊണ്ടുമല്ല.ഫ്രോയ്ഡിനേയും യുങ്ങിനേയും അവരുടെ സംഭാവനകളേയും തനിക്കവശ്യമില്ലെന്ന നിഷ്കപടമായ, നിഷ്കളങ്കമായ അഹന്തയില്‍ നിന്നേ ‘ഫ്രോഡേ വിഴുങ്ങൂ’ എന്ന് പറയാന്‍ കഴിയൂ.

തിരസ്ക്കരണങ്ങളുടെ പ്രയോഭജഗീതമായ ‘മൈ-ഥിലി’ ‘സ്വാസ്ഥ്യം തേടുന്നതിന്റെ സദാചാരികളെ പ്രീണിപ്പിച്ച്’ സെറീന വില്യംസ് ഒരു സോദ്ദേശമുക്തകം’ അവരെത്തെന്നെ പുലയാട്ടുന്നതിന്റെയും, ബൈബിളിനെ മഞ്ഞപ്പുസ്തകത്തിന്റെ അവതാരികയാക്കുന്നതിന്റെയുമൊക്കെ കരണീയത കണ്ടെത്താന്‍ ഉപപാദ്യങ്ങള്‍ മറ്റേതുണ്ട്. കൂട്ടത്തില്‍ ‘കവിതയെന്ന് പാലം’ പോലും വിളക്കിച്ചേര്‍ത്തതാവുന്നു- ലേഔട്ടിലൂടെ.

ആകസ്മികതകളുടെ രംഗപ്രവേശം സര്‍വ്വസാധാരണമാണെന്ന നിസ്സംഗത ‘പൊന്നോണ’ത്തിന്റെ ലഹരിപ്പുരകളിലെ കടന്നുകയറ്റമാകുന്നുണ്ട്. ‘മൃതദേഹത്തിന്റെ ക്ലീഷേ’യില്‍ ആത്മാവിഷ്ക്കാരം അസാധ്യമാകുന്ന പ്രതിബദ്ധതാ ബാധ്യതയെന്ന അധിനിവേഷത്തില്‍ നിന്നുളവാകുന്ന സംത്രാസത്തെയും തുണയാക്കാം.ശരി/തെറ്റ് ദ്വന്ദ്വത്തില്‍ സര്‍വ്വതിനേയും മെരുക്കാന്‍ വെതുമ്പുന്ന ഋജുഗതിയെ ഇങ്ങനെയൊക്കെയും നിഷേധിക്കാനാകുമെന്നതിന് കവിത മാപ്പുസാക്ഷി ആകുന്നു.തലക്കെട്ടിനെ ഒരു സ്പാനര്‍ പോലെ ഉപയോഗിച്ച് ആതുരമനസ്സുകളുടെ തരളപേശികളെ ഉറപ്പിച്ചുനിര്‍ത്തുന്ന ആതുരതയുടെ വിപണനമൂല്യമുള്ള കട്ടകളെ ‘ഗുണാത്മകന്‍’ എന്ന തലക്കെട്ടിന്റെ സ്പാനര്‍കൊണ്ട് അഴിച്ചിടുമ്പോള്‍ അനുകന്യദന്തത്തിന്റെ പ്രാഗ്മറ്റിക് യഥാര്‍ത്ഥ്യമാണ് ഇളകി വെളിപ്പെടുന്നത്.

നിന്റെ നാവിലിരിക്കുന്നത് ഉപ്പാണെന്ന് ഞാന്‍ നിനക്ക് പറഞ്ഞുതരാം എന്ന് പറഞ്ഞു കൊണ്ടാണ് സാമൂഹ്യഭാഷകള്‍ നമ്മുടെ രക്ഷകര്‍ത്തൃത്വം ഏറ്റെടുക്കുന്നത് . ഇത്തരം ‘കറന്നു വച്ച വംശശുദ്ധിക്ക്’ അധമബോധം നമ്മെ തീറെഴുതിക്കൊടുക്കുമ്പോള്‍ അനുദിനാവധാനതകള്‍ പോലും അപരന്റെ ദാനമാകാറുണ്ട്.അതവകാശമാണെന്ന് മധുരം പൊതിഞ്ഞ കുഴിയില്‍ക്കൂടി ‘ഏരിയല്‍ ഷാരോണ്‍’ നാല് വാചകങ്ങളില്‍ തുറന്നുകാട്ടുന്നത് ഈ ഞെട്ടലിനെയാണ്.വരികള്‍ക്കുപുറത്ത് വേരുപിടിച്ചു കിടക്കുന്നതാണ് കവിത. ആസ്വാദകരുമായി കരാറിലേര്‍പ്പെടാനല്ല ‘അക്വറീജിയ’ യ്ക്കും താത്പര്യം. രൂപകങ്ങളുടെ ശവക്കച്ചയ്ക്കു മേലാണ് ത്രികോണവിപ്ലവം ഉന്നം വയ്ക്കുന്നത്. ഒരു വിദ്യുത്പ്രകമ്പന ചികിത്സ(ECT) കണക്ക് സമ്മതിദാനം വമിപ്പിക്കുന്ന നുരയും പതയും ഭര്‍ത്സനത്തിന്റേതല്ല. വ്യാഖാനപ്പെടാത്ത നേരിന് (?) ഭ്രാന്ത് കല്പിക്കുന്ന മുന്‍വിധിയുടേതാണ്. കുറുക്കന്‍ കടിച്ചാണ് പട്ടി പേപ്പട്ടിയാകുന്നതെന്ന നാട്ടുപേടികൂടി ‘നീര്‍ക്കുറുക്കന്‍’ വായിക്കാനുപയോഗിച്ചാല്‍ അതുമൊരു നല്ല ഉപകരണമാണ്.

ഈ സമാഹാരത്തിലെ ഏറ്റവും വര്‍ണ്ണാഭമായ കവിത ‘ഞാഞ്ഞൂല്‍കാലത്തെ ഗ്രഹണം’ ആയിരുന്നേക്കാം. അന്യൂനമായ നിര്‍മമതയുടെ ദോരകങ്ങള്‍ കൊണ്ട് മെനഞ്ഞെടുത്ത വാങ്മയകല്പനയാണിത്. അന്തഃസാരതയെ ലജ്ജാര്‍ഹിതമായി അനാവരണ ചെയ്യുന്ന ഛിദ്രത ആകര്‍ഷകമായി ആവിഷ്ക്കരിക്കപ്പെടികയാണിതിലൂടെ. അരാജകമെന്ന മുസലി നടാം അല്ലെങ്കില്‍ ഒട്ടനവധി സാംഗത്യങ്ങളെ വിചാരണ ചെയ്യാതെ വയ്യ. ശാസനാപര്‍വ്വങ്ങളുടെ ഒട്ടേറെ ചുരുളുകള്‍ എരിഞ്ഞമരുന്ന കാവ്യവിചാരണ കുഞ്ഞുവാചകങ്ങളുടെ ഈ ആയുധപ്പെട്ടിയില്‍ ഒരു കള്ളത്താക്കോലുമുണ്ടെന്നത് മൂന്നാമൊതിരിക്കല്‍ക്കൂടി കവിതയെ തള്ളിപ്പറയാതിരിക്കാന്‍ ന്യൂനപക്ഷത്തിന് പ്രേരണയാകുന്നുണ്ട്. താമ്രപര്‍ണ്ണിസ്നാനം വിമലീകരണത്തിനുതകുന്നുമുണ്ട് മറ്റൊരു ശാസനം.

No comments:

Post a Comment

താങ്കൾ എന്തുപറയുന്നു പുസ്തക വിചാരത്തെപ്പറ്റി ?