Wednesday, March 26, 2014

2009 ലെ ചില വായനാനുഭവങ്ങള്‍

2009 പ്രസിദ്ധീകരിച്ച ചില നല്ല പുസ്തകങ്ങൾ പരിചയപ്പെടുത്താം എന്ന് മുൻപോസ്റ്റിൽ പറഞ്ഞിരുന്നത്‌ കൊണ്ട്‌ ഞാൻ വായിച്ച ചില മികവുറ്റ രചനകളെ വെറുതെ ഒന്ന് പരാമർശിക്കാൻ അവസരം വിനിയോഗിക്കട്ടെ. ഇതിന്റെ അർത്ഥം ഞാൻ താഴെ പരിചയപ്പെടുന്ന പുസ്തകങ്ങൾ മാത്രമാണു നല്ലത്‌ എന്നല്ല. തിർച്ചയായും വേറെയും നല്ല പുസ്തകങ്ങൾ ഉണ്ടാകുമെന്നും മറിച്ച്‌ പരാമർശവിധേയമായ പുസ്തകങ്ങൾ നിലവാരം പുലർത്തിയവ ആണെന്നും മാത്രം.

"വാൻ ഗോഗിന്റെ ചെവി" എന്ന ആദ്യ സമാഹരത്തിലൂടെ തന്നെ തന്റെ വരവ്‌ അറിയിച്ച ഒരു എഴുത്തുകാരനാനു വി.എച്ച്‌. നിഷാദ്‌. അദ്ദേഹത്തിന്റേതായി 2 പുസ്തകങ്ങൾ 2009 വായനക്കരനെ തേടി എത്തി. 2009 ഒന്നാം പതിപ്പായി പ്രസിദ്ധീകരിച്ചയവിൽ ആദ്യം വായനക്കായി അവതരിപ്പിക്കുന്നത്‌ അവ തന്നെയാവാം. രണ്ട്‌ പുസ്തകങ്ങളും രണ്ടു വ്യത്യസ്ത രീതികളിൽ പരാമർശവിധേയമായവ തന്നെ. ആദ്യമെത്തിയത്‌ മാതൃഭൂമി ബുക്സ്‌ പ്രസിദ്ധീകരിച്ച "മിസ്സ്ഡ്‌ കാൾ" എന്ന ചെറുചെറുകഥകളുടെ സമാഹാരമാണു. നമുക്കറിയാം, സാഹിത്യത്തിന്റെ ഏതൊരു രുപവുമായി താരതമ്യം ചെയ്താലും മിനിക്കഥകൾ എഴുതുക എന്നത്‌ അൽപം ബുദ്ധിമുട്ടേറിയ കാര്യമാണു. ചുരുങ്ങിയ വാക്കുകളിൽ വായനക്കാരനിലേക്ക്‌ ഉള്ളിലുള്ള ആശയങ്ങൾ മുഴുവൻ സംവേദിക്കുക എന്നത്‌ അസാധാരണമായുള്ള ഒരു കഴിവ്‌ തന്നെ... പുസ്തകത്തിന്റെ അവതാരികയിൽ പ്രശസ്ത കഥാകൃത്ത്‌ സുഭാഷ്‌ ചന്ദ്രൻ പറയുന്ന പോലെ, മിസ്സ്ഡ്‌ കാൾ എന്ന സമാഹാരത്തിലെ ഓരോ കഥയും മിന്നൽ കഥകൾ തന്നെയാണെന്നുള്ളതാണു. മലയാളത്തിലെ പുതു തലമുറയിലെ ഒരു പറ്റം എഴുത്തുകാരുടെ ഒരു കൂട്ടായ്മയും നമുക്ക്‌ ഈസമാഹാരത്തിൽ ദർശിക്കാം. മിസ്സ്ഡ്‌ കാളിനു വേണ്ടി ചിത്രങ്ങൾ രൂപപ്പെടുത്തിയത്‌ സാഹിത്യലോകത്തിലെ പുതുതലമുറയാണു. മിസ്സ്ഡ്‌ കാളിൽ നിന്നും 2009 ലെ തന്റെ രണ്ടാമത്തെ സമാഹാരമായ ഡി.സി. ബുക്സ്‌ പുറത്തിറക്കിയ "ഷോക്കിൽ" എത്തുമ്പോൾ നിഷാദ്‌ എന്ന എഴുത്തുകാരനു രൂപപരിണാമം സംഭവിക്കുന്നത്‌ കാണാൻ കഴിയും.അതിലെ 3 കഥകൾ തികച്ചും പരാമർശവിധേയം തന്നെ. "ഇതാ, ഇവിടേയൊരു കുപ്പായം, നൃത്തക്കാരിയുടെ മകൾ, ഷോക്ക്‌" എന്നിവയാണു ഏറ്റവും ഹൃദ്യമായ വായനാനുഭവം തന്ന 3 രചനകൾ. കഥരചനയിൽ നൂതനമായ ഒരു ശൈലി അദ്ദേഹം ഉണ്ടാക്കാൻ ശ്രമിച്ചിട്ടുണ്ടെന്നും, ശ്രമം ഒരു പരിധിവരെ വായനക്കാരനിലേക്ക്‌ എത്തിക്കാൻ നിഷാദിനു കഴിഞ്ഞു എന്നുള്ളതും ശ്ലാഘനീയമായ വസ്തുതയാണു. കഥകൾ, അത്‌ എഴുതപ്പെട്ട കാലഘട്ടത്തിലെ സാമൂഹികമായ ചുറ്റുപാടുകളുമായി ബന്ധപ്പെട്ട്‌ കിടക്കുന്നുഎന്നുള്ളതു കൊണ്ട്‌ തന്നെ സാമൂഹിക ജീവി എന്ന നിലയിൽ എഴുത്തുകാരൻ തന്റെ കടമയിൽ നിന്നും അകന്നിട്ടില്ല എന്നും നമുക്ക്‌ വിവക്ഷിക്കാം.

പരാമർശവിധേയമായ മറ്റൊരു പുസ്തകം ഗ്രാൻഡ്‌ ബുക്സ്‌ പ്രസിദ്ധീകരിച്ച ശ്രീ ഡെന്നീസ്‌ ജോസഫിന്റെ "പത്താം നിലയിലെ തിവണ്ടി" എന്ന തിരക്കഥയും, തിരക്കഥക്ക്‌ അവലംബമായ, അതേ പേരിലുള്ള കഥയും അടങ്ങിയ പുസ്തകമാണു. മനോഹരമായ ഒരു ചെറുകഥ , അതിലും എത്രത്തോളം മനോഹരമായി ഒരു തിരക്കഥയാക്കാം എന്നതിന്റെ ഉദാഹരണം കുടിയാണു കൃതി. ആമുഖത്തിൽ പറയുന്ന പോലെ ഒരു ചലച്ചിത്ര വിദ്യാർത്ഥിയെ സംബന്ധിച്ചിടത്തോളം അമൂല്യമായ ഒരു റഫറൻസ്‌ ഗ്രന്ഥം തന്നെയാണു ഇത്‌. പ്രിന്റിങ്ങിലുള്ള ചില്ലറ പോരായ്മകൾ ക്ഷമിക്കുകയാണെങ്കിൽ മനോഹരമാക്കാൻ പ്രസാദകർക്ക്‌ സാധിച്ചിട്ടുണ്ട്‌ എന്ന് പറയാം. (ഒപ്പം ഒന്നുകൂടി പറഞ്ഞോട്ടെ, തിരക്കഥ വായിച്ചപ്പോൾ മുതൽ സിനിമ കാണാൻ കൊതിയായി. നിർഭാഗ്യകരമെന്ന് പറയട്ടെ, പുസ്തകത്തോളം പോലും ചലച്ചിത്രം ജനങ്ങളിലേക്കെത്തിക്കാൻ അതിന്റെ വിതരണക്കാർക്ക്‌ കഴിഞ്ഞില്ലല്ലോ എന്ന നിരാശയുണ്ട്‌)

2009 ആദ്യപതിപ്പായി ഇറങ്ങിയതല്ലെങ്കിലും , 2009 ലെ വായനയിൽ കണ്ട മറ്റൊരു അപൂർവ്വ അനുഭവമായിരുന്നു മാതൃഭൂമി ബുക്സ്‌ പ്രസിദ്ധീകരിച്ച കെ.ബി.ശ്രീദേവിയുടെ "ബോധിസത്വർ". കപിലവസ്തു എന്ന രാജ്യത്തിലെ യുവരാജാവിൽ നിന്നും ശ്രീബുദ്ധൻ എന്ന യോഗിയിലേക്കുള്ള വളർച്ചയും, അതിനിടയിൽ നമ്മൾ അറിയാതെ പോയ കുറെ നല്ല കഥാപാത്രങ്ങളുമെല്ലാമായി നോവൽ സംഭവബഹുലം തന്നെ. ഹെർമൻ ഹെസ്സെയിലൂടെ നമ്മൾ വായിച്ചിട്ടുള്ള സിദ്ധാർത്ഥനിൽ നിന്നും ഒത്തിരി മാറ്റങ്ങൾ നമുക്ക്‌ ശ്രീദേവിടീച്ചറുടെ കാഴ്ചപാടിൽ കാണാൻ കഴിയും.

ഇതുപോലെ തന്നെയാണു 2008 ആദ്യപതിപ്പായി ഇറങ്ങുകയും, 2009 കൂടുതൽ ചർച്ച ചെയ്യപെടുകയും ചെയ്ത സാറാ ജോസെഫിന്റെ "ഊരുകാവൽ" എന്ന കറന്റ്‌ ബുക്സ്‌ പ്രസിദ്ധീകരിച്ച നോവലും. രാമായണത്തിലെ ഒട്ടനവധി കഥാപാത്രങ്ങളെ കേന്ദ്രീകരിച്ച്‌ പല രചനകൾ പല ഭാഷകളിൽ ആയി ഉണ്ടായിട്ടുണ്ടെങ്കിലും, അംഗദൻ എന്നവാനരകഥാപാത്രത്തിന്റെ മാനസീക വ്യാപാരങ്ങളിലൂടെ ഉള്ള ഒരു യാത്ര ഇത്‌ആദ്യമാണെന്ന് തോന്നുന്നു. വെറും ഒരു കാഴ്ചക്കാരനായി പലവട്ടം പല പുസ്തകങ്ങളിലും, രാമായണത്തിന്റെ വിവിധരൂപമാറ്റങ്ങളിലും പരാമർശവിധേയനായ അംഗദനെ വേറിട്ടൊരു ആംഗിളിലൂടെ ചിത്രീകരിക്കുക വഴി മികച്ചൊരു വായനാനുഭവം മലയാളി വായനക്കാരനു സാറ ജോസഫിനു നൽകാൻ കഴിഞ്ഞു എന്നറ്റാണു ഏറ്റവും പ്രധാനമായ ഒരു വസ്തുത.

കുറിപ്പുകൾ അല്ലെങ്കിൽ അനുഭവങ്ങൾ എന്ന വിഭാഗത്തിൽ പെട്ടെന്ന് ഓർമയിൽ നിൽക്കുന്ന ഒന്നാണു സന്തോഷ്‌ എച്ചിക്കാനത്തിന്റെ "മാംഗല്യം തന്തു നാൻ ദേന" എന്ന പുസ്തകം(പ്രസാദനം - കൈരളി ബുക്സ്‌). ഒരു പരിധിവരെ അദ്ദേഹത്തിന്റെ തന്നെ അനുഭവങ്ങൾ എന്ന് പറയാം. അതിൽ പലതും ഒരു കഥയുടെ തലത്തിലേക്ക്‌ എത്തപ്പെടുന്നുണ്ടെന്ന വസ്തുത തള്ളികളയാൻ കഴിയില്ല എങ്കിലും... പക്ഷെ, മികവുറ്റതും കുറ്റമറ്റതുമാക്കാനുള്ള നല്ല ഒരു ശ്രമം എഴുത്തുകാരനിൽ നിന്നും ഉണ്ടായെന്നുള്ളതു കൊണ്ട്‌, പ്രത്യേകിച്ച്‌ നോവലുകളും കഥാസമാഹാരങ്ങളും അരങ്ങുവാഴുന്ന കാലഘട്ടത്തിൽ തന്റെ ചില അനുഭവകുറിപ്പുകളിലൂടെ വായനക്കാരനെ പിടിച്ചിരുത്തുക എന്നത്‌ തികച്ചും ഒരു വെല്ലുവിളിയാണെന്നതും, വെല്ലുവിളി സധൈര്യം എഴുത്തുകാരൻ ഏറ്റെടുക്കുകയും ഒരു പരിധിവരെ അതിൽ വിജയിക്കുകയും ചെയ്തു എന്നുള്ളതും കൊണ്ട്‌ പരാമർശിക്കാതിരിക്കുന്നത്‌ ശരിയല്ല.

കവിത വിഭഗത്തിൽ ഒത്തിരി വായനയൊന്നും 2009 ഞാൻ നടത്തിയിട്ടില്ലാത്തതിനാൽ നല്ല പുസ്തകം എന്ന രീതിയിൽ തിരഞ്ഞെടുക്കാൻ സാധിക്കില്ല.. എങ്കിലും വായിച്ച ഒരു പുസ്തകത്തെ കുറിച്ച്‌ നേരത്തെ ഒരു പോസ്റ്റിൽ ഞാൻ സൂചിപ്പിച്ചിരുന്നു. ജ്യോതിഭായി പരിയാടത്തിന്റെ "പേശാമടന്ത" എന്ന ആദ്യ കവിതാസമാഹാരം. പുസ്തകത്തെ കുറിച്ചുള്ള എന്റെ പോസ്റ്റിലേക്ക്‌ ഇതുവഴി പോകാം.....

2009 മലയാളത്തിൽ ഏറ്റവും അധികം പ്രസിദ്ധീകരിച്ചതും , വിറ്റഴിഞ്ഞതും വിവർത്തന സാഹിത്യം ആണു. ഒരു പക്ഷെ, മലയാളി എഴുത്തുകാരുടെ അലസതയോ, അല്ലെങ്കിൽ പ്രസാദക വൃന്ദത്തിന്റെ കൈകടത്തലുകളോ, അതുമല്ലെങ്കിൽ വായനക്കാരുടെ വിവർത്തനസാഹിത്യത്തോടുള്ള അമിത പ്രതിപത്തിയോ ആകാം.. മലയാളി എന്നും ട്രെന്റുകൾക്ക്‌ പിന്നാലെ പായാൻ ഇഷ്ടപെടുന്നവരാണല്ലോ? എന്തായാലും , വിവർത്തനം എന്ന വിഭാഗത്തിൽ ഏറ്റവും അധികം പുസ്തകങ്ങൾ ഇറങ്ങിയത്‌ പ്രസിദ്ധ ബ്രസീലിയൻ എഴുത്തുകാരൻ പൗലോ കൊയ്‌ലോയുടെതായ്യിരുന്നു എന്നാണു എന്റെ ഓർമ. നിർഭാഗ്യകരമാവാം, കഴിഞ്ഞ വർഷമിറങ്ങിയ അദ്ദേഹത്തിന്റെ ഒരു പുസ്തകം പോലും വായിക്കാൻ കഴിഞ്ഞില്ല.. നേരത്തെ, ആൽക്കെമിസ്റ്റ്‌ വായിക്കാൻ തുടങ്ങിയിട്ട്‌ എതുകൊണ്ടോ ഇതുവരെ പലകാരണങ്ങളാൽ മുഴുമിപ്പിക്കാൻ പറ്റാത്തതാവാം ഒരു പക്ഷെ, കാരണം. എന്തായാലും അദ്ദേഹത്തിന്റെ പുസ്തകങ്ങൾ വിപണി കീഴടക്കി എന്ന് തന്നെ പറയാം.. വിവർത്തനശാഖയിൽ , മറ്റു ഭാരതീയ ഭാഷകളിലെ എഴുത്തുകാരിൽനിറാഞ്ഞുനിന്നത്‌ ശശി തരൂർ തന്നെ.. ഒരു പക്ഷെ, വിവാദങ്ങളാവാം അദ്ദേഹത്തെ മുൻ നിരയിൽ എത്തിച്ചത്‌. എന്നിരുന്നാലും അദ്ദേഹത്തിന്റെ "കലാപം", ഒത്തിരി വിറ്റഴിയപ്പെട്ടു എന്നതിനേക്കാളും നിലവാരം പുലർത്തിയ ഒരു പുസ്തകം തന്നെ. "ബാഗ്ദാദിലെ പുസ്തകത്തെരുവുകൾ" എന്ന പുസ്തകവും വിപണിയിൽ ചലനങ്ങൾ സൃഷ്ടിച്ചു. പക്ഷെ, ഇതിനേക്കാളൊക്കെ വിവർത്തന വിഭാഗത്തിൽ ആകർഷിച്ചത്‌ മറ്റൊരു ചെറിയ പുസ്തകമായിരുന്നു. സ്റ്റെഫാൻ സ്വൈഗ്‌ എന്ന ജർമ്മൻ സാഹിത്യകാരൻ എഴുതി സുൾഫി എന്ന വ്യക്തി മലയാളത്തിലേക്ക്‌ മൊഴിമാറ്റം ചെയ്ത്‌ ഡി.സി.ബുക്സ്‌ പ്രസിദ്ധീകരിച്ച "അജ്ഞാത കാമുകിയുടെ അവസാനത്തെ കത്ത്‌". വിയോജിപ്പുകൾ ഉണ്ടാകാം.. പക്ഷെ, എന്തുകൊണ്ടോ, വളരെ സാധാരണമായ ഒരു പ്രമേയം അതീവ ഹൃദ്യവും അതിനേക്കാളുപരി ലാളിത്യവും തീവ്രവുമായി വായനക്കാരനിലേക്കെത്തിക്കാൻ ഒരു പരിധിവരെ വിവർത്തകനെങ്കിലും കഴിഞ്ഞിട്ടുണ്ട്‌ എന്നത്‌ പ്രസ്ഥാവിക്കാതെ തരമില്ല...

സുഹൃത്തുക്കളെ, ഇതൊന്നും വായനയുടെ പുർണ്ണതയിൽ ഉള്ള നിഗമനങ്ങളല്ല എന്നും എന്റെ തുച്ഛമായ്‌ വായനക്കിടയിൽ എനിക്ക്‌ തോന്നിയത്‌ മാത്രമാണെന്നും കരുതുക...

ഇതെന്തൊക്കെത്തന്നെയായാലും ഇന്നും മലയാളികളുടെ ബെസ്റ്റ്‌ സെല്ലർ പട്ടികയിൽ സങ്കീർത്തനം പോലെയും, ഖസാക്കിന്റെ ഇതിഹാസവും, മയ്യഴിപുഴയുടെ തീരങ്ങളിലും, രണ്ടാമൂഴവും, എന്റെ കഥയും ഒക്കെ തന്നെ എന്ന് പറയുമ്പോൾ പുതിയ എഴുത്തുകാർ ഇനിയും ഒത്തിരി മുന്നേറാൻ ഉണ്ടെന്ന സത്യം നമുക്ക്‌ വിസ്മരിക്കാൻ കഴിയില്ല... അല്ലെങ്കിൽ , പഴയ എഴുത്തുകാർ പോലും അൽപം ഉദാസീനരാകുന്നില്ലേ എന്നൊരു തോന്നൽ... (ബെസ്റ്റ്‌സെല്ലറുടെ കൂട്ടത്തിൽ നളിനി ജമീലയും, സിസ്റ്റർ ജെസ്മിയും ഉണ്ടെന്നുള്ള സത്യം ഞാൻ മറക്കാൻ ശ്രമിക്കുകയാണു.. അല്ലെങ്കിൽ നാളെ ഒരു പക്ഷെ, നമുക്ക്‌ ബെസ്റ്റ്‌ സെല്ലറുകളുടെ കൂട്ടത്തിൽ സിസ്റ്റർ സ്റ്റെഫിയെയും, റജീനയെയും, തടിയന്റവിട നസീറിനെയും മറ്റും കാണേണ്ടി വരും...)

പഴയകാലത്തെ നാട്ടിൻപുറങ്ങളിൽ വൈകുന്നേരങ്ങളിലെ കൂട്ടായ്മകളിൽ നിറഞ്ഞുനിന്ന സാഹിത്യചർച്ചകൾ ഇന്ന് നമ്മുടെ ഫാസ്റ്റ്‌ മോഡേൺ -ട്രെന്റ്‌ സെറ്റർ തലമുറക്ക്‌ അന്യം വന്നുകഴിഞ്ഞു.. നാളത്തെ തലമുറ, എം.ടിയെയും, മുകുന്ദനെയും, .വി.വിജയനെയുമെല്ലാം അറിയാത്ത ഒരു അവസ്ഥയിലേക്ക്‌ കാലം മലയാളിയെ കൈപിടിച്ച്‌ നടത്തുകയാണു.. ഇഷ്ടമില്ലാതിരുന്നിട്ടും നമുക്ക്‌ നഷ്ടപ്പെട്ടുപോകുന്ന വായനയുടെ നല്ല നാളുകൾ!!!. തിരക്കു പിടിച്ച ജീവിതപാച്ചിലിൽ, പിൻ തിരിഞ്ഞുനോക്കുമ്പോൾ മധുരമുള്ള ഓർമകൾ ലഭിക്കാനെങ്കിലും നല്ല വായനയിലേക്ക്‌ നമുക്ക്‌ തിരികെ വരാം.. പുതുവർഷത്തിലെങ്കിലും അതിനു നമുക്ക്‌ കഴിയട്ടെ എന്ന പ്രാർത്ഥനയോടെ.. 2009 രംഗബോധമില്ലാത്ത കോമാളി നമ്മിൽ നിന്നും തട്ടിപറിച്ചെടുത്ത മലയാളത്തിന്റെ സ്വന്തം വാനമ്പാടിയുടെ ഒ‍ാർമകൾക്ക്‌ മുൻപിൽ ശിരസ്സ്‌ നമിച്ച്‌ കൊണ്ട്‌.. നീർമാതളം ഇനി പൂക്കില്ലല്ലോ എന്ന ദുഃഖം മറക്കാൻ ശ്രമിച്ച്‌ കൊണ്ട്‌.. പുത്തൻ പ്രതീക്ഷയുടെ, നവകാഹളം ഉയരട്ടെ. പുതുതലമുറ ഇവിടെ തേജസ്സ്‌ വിതറട്ടെ എന്നും ആശംസിച്ചുകൊണ്ട്‌.

No comments:

Post a Comment

താങ്കൾ എന്തുപറയുന്നു പുസ്തക വിചാരത്തെപ്പറ്റി ?