Monday, May 20, 2013

വെര്‍തെറുടെ ദു:ഖങ്ങള്‍

പുസ്തകം : വെര്‍തെറുടെ ദു:ഖങ്ങള്‍
രചയിതാവ് : ഗെഥെ / വിവര്‍ത്തനം : സുള്‍ഫി
പ്രസാധകര്‍ : പാപ്പിയോണ്‍ ബുക്ക്സ്
അവലോകനം : മുല്ല


പ്രസിദ്ധ ജര്‍മ്മന്‍ കവിയും നോവലിസ്റ്റും നാടക രചയിതാവുമൊക്കെയായ ഗെഥെയുടെ അതിപ്രശസ്തമായ കൃതിയാണ് വെര്‍തെറുടെ ദു:ഖങ്ങള്‍. വിഷാദാത്മകമായ ഒരു സിംഫണി പോലെ ആത്മാവിനെ കീറിമുറിക്കുന്നത്. ഏകാന്തതയും വിഷാദവും തോളോട് തോള്‍ ചേര്‍ന്നു പോകുന്നു നോവലിലുടനീളം. മനസ്സുകളില്‍ കൂടു കൂട്ടിയാല്‍ പിന്നെ ഇറങ്ങിപ്പോകാന്‍ മടി കാണിക്കും ഈ രണ്ടു ഭാവങ്ങളും.

വെര്‍തെര്‍ തന്റെ കൂട്ടുകാരന്‍ വില്ല്യമിനും മറ്റും എഴുതുന്ന കത്തുകളിലൂടെയാണ് നാമയാളെ, അയാളുടെ പ്രണയത്തെ,അതയാളില്‍ ഉണ്ടാക്കിയ അന്ത:സംഘര്‍ഷങ്ങളെ അറിയുന്നത്. ഈ നിമിഷത്തില്‍ നമ്മുടെ മനസ്സിനും ശരീരത്തിനും മായികമായ ആഹ്ലാദങ്ങള്‍ പകര്‍ന്നുതരുന്ന അതേ കാര്യങ്ങള്‍ തന്നെയാണ്, അടുത്ത് നിമിഷങ്ങളില്‍ നമ്മെയാകമാനം സങ്കടക്കടലില്‍ ആഴ്ത്തുക എന്ന് അയാളുടെ അനുഭവങ്ങള്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നു. നമുക്കുമില്ലേ സമാന അനുഭവങ്ങള്‍!!

സ്വതേ ഏകാകിയും വിഷാദവാനുമായ വെര്‍തെര്‍ തന്റെ മനസ്സിനു അല്‍പ്പം ആശ്വാസം ലഭിക്കുന്നതിനാണു ആ ഗ്രാമത്തിലെത്തുന്നത്. അവിടെ വെച്ച് ആകസ്മികമായ് അയാള്‍ ഷാര്‍ലെറ്റിനെ കാണുന്നു. ആദ്യ കാഴ്ചയില്‍ തന്നെ അയാള്‍ അവളില്‍ അനുരക്തനാവുകയാണു. അവള്‍ മറ്റൊരാളുടേതാണെന്നറിഞ്ഞിട്ട് കൂടി അയാള്‍ക്ക് തന്റെ അഭിനിവേശം അടക്കാനാകുന്നില്ല.ഓരോ പ്രഭാതവും തുടങ്ങുന്നതും ഒടുങ്ങുന്നതും അവളിലേക്ക് തന്നെ. ആല്‍ബെര്‍ട്ടിനോടയാള്‍ക്ക് അസൂയ പോലും തോന്നിപ്പോകുന്നുണ്ട് ചിലപ്പോള്‍. സ്ത്രീകള്‍ ,പുരുഷന്മാരെ അപേക്ഷിച്ച് കുറച്ചൂടെ പ്രാക്റ്റിക്കലാണ്, പ്രഥമാനുരാഗം അവളില്‍ അപൂര്‍വ്വമായേ ഉടലെടുക്കൂ. എങ്കിലും ഷാര്‍ലെറ്റ് പയ്യെപയ്യെ അറിയുകയാണു തന്റെ ചിന്തകളോടും ഇഷ്ട്ടങ്ങളോടുമൊക്കെ കൂടുതല്‍ ചേര്‍ന്നു പോകുന്നത് വെര്‍തെറാണെന്നും തങ്ങളിരുവരും കാണുന്ന കാഴ്ച്ചകള്‍ക്കു പോലും ഒരേ താളവും ലയവുമാണെന്നും!!! തന്റെ മനസ്സിന്റെ നാലു ചുമരുകള്‍ക്കുള്ളില്‍ താനിതു വരെ കണ്ട ചിത്രങ്ങള്‍ക്കപ്പുറം വേറൊന്നു കൂടിയുണ്ടെന്ന സത്യം; ഒരേ സമയം നടുക്കുന്നതും മോഹിപ്പിക്കുന്നതുമായ കാര്യം അവളറിയുകയാണു. ആല്‍ബെര്‍ട്ടിനും വെര്‍തെറിനുമിടയില്‍ ഉഴറുന്ന ഷാര്‍ലെറ്റിന്റെ ചിത്രം വേദനിപ്പിക്കുന്നതാണ്.


ദു:ഖത്താല്‍ ആമഗ്നനായ വെര്‍തെര്‍ അവസാനം ആത്മഹത്യയില്‍ അഭയം തേടുകയാണ് കഥാന്ത്യത്തില്‍. അയാള്‍ക്ക് മുന്‍പില്‍ വേറെ വഴികലുണ്ടായിരുന്നില്ല. ഗെഥെയുടെ ഈ നോവല്‍ ആത്മഹത്യയെ പ്രോത്സഹിപ്പിക്കുന്നുവെന്ന വിമര്‍ശനങ്ങള്‍ ഒരുപാട് ഏറ്റ് വാങ്ങിയിട്ടുണ്ട് എക്കാലത്തും.

ഗെഥെയുടെ ആത്മകഥാംശമുള്ള നോവലാണു വെര്‍തെറുടെ ദു:ഖങ്ങള്‍ എന്നൊരു ശ്രുതിയുണ്ട് സാഹിത്യലോകത്ത്. അതു കൊണ്ടാകാം അദ്ദേഹം കാര്യങ്ങള്‍ വെര്‍തെറുടെ കണ്ണിലൂടെ മാത്രമേ കണ്ടുള്ളൂ എന്നു തോന്നുന്നു. ആല്‍ബെര്‍ട്ടിന്റേയും ഷാര്‍ലെറ്റിന്റേയും അവസ്ഥ വെര്‍തെറുടെതില്‍ നിന്നും എങ്ങനെ വ്യത്യസ്ഥമാകാനാണ്?. താന്‍ ഇല്ലാതായാല്‍ ഷാര്‍ലെറ്റിന്റെ സ്ഥിതി എത്രത്തോളം വേദനാജനകമായിരിക്കും എന്നത് ഒരു നിമിഷം വെര്‍തെര്‍ ചിന്തിച്ചിരുന്നെങ്കില്‍...

സന്തോഷമോ സങ്കടമോ നിര്‍വൃതിയൊ എന്തുമാകട്ടെ,മനുഷ്യനെ സംബന്ധിച്ച് അത് ഉള്‍ക്കൊള്ളുന്നതിനു ഒരു പരിധിയും പരിമിതിയുമുണ്ട്. അതിനപ്പുറത്തേക്ക് എന്തുവന്നാലും അതവനു താങ്ങാനാകില്ല.

No comments:

Post a Comment

താങ്കൾ എന്തുപറയുന്നു പുസ്തക വിചാരത്തെപ്പറ്റി ?