Tuesday, April 30, 2013

എന്റെ ജ്ഞാനമുകുളങ്ങൾ


പുസ്തകം : എന്റെ ജ്ഞാനമുകുളങ്ങൾ
രചയിതാവ് : എം.കെ.ഹരികുമാർ
പ്രസാധകര്‍ : ഗ്രീൻബുക്സ് , തൃശൂര്‍
അവലോകനം : കല്ലേലി രാഘവൻപിള്ള






ലയുഗങ്ങളിലൂടെ കടന്നുപോയ മനുഷ്യവംശത്തെക്കുറിച്ച്‌ ചിന്തിക്കാത്ത കവികളും വിജ്ഞാനികളും നമ്മുടെ ഇടയിൽ വിരളമാണ്‌. കവികളെ അൽപനേരത്തേയ്ക്കൊന്നു മാറ്റിനിർത്താം. വിജ്ഞാനികളിൽ
സാമൂഹ്യശാസ്ത്രജ്ഞന്മാരും നരവംശശാസ്ത്രപണ്ഡിതന്മാരും ഉൾപ്പെടുന്നു. സാമൂഹ്യശാസ്ത്രമെന്ന വിജ്ഞാനശാഖയിൽ തത്ത്വചിന്തകന്മാരെയും ചേർത്തുകാണാറുണ്ട്‌. കവികൾ, ഉള്ളതു മാത്രമല്ല, ഇല്ലാത്തതുമൊക്കെകാണാറുള്ളതുകൊണ്ടാണ്‌ അവരെ തെല്ലുനേരം മാറ്റിനിർത്താമെന്നു പറഞ്ഞത്‌.

രണ്ടുചിത്രങ്ങൾ

വിജ്ഞാനികൾക്ക്‌ പ്രത്യേകിച്ചും ശാസ്ത്രജ്ഞന്മാർക്ക്‌, മനുഷ്യനൊരു മൃഗമാണ്‌. ബുദ്ധിയുള്ളമൃഗം, ചിന്തിക്കാൻ കഴിവുള്ള മൃഗം, ഓർമ്മിച്ചുവയ്ക്കാനും ലജ്ജിച്ചുനിൽക്കാനും കഴിവുള്ള ജന്തു എന്നൊക്കെ അവനെക്കുറിച്ച്‌ ക്രിസ്തുവിനുമുമ്പേ പറഞ്ഞുവച്ച പണ്ഡിതന്മാരുണ്ട്‌. മനുഷ്യന്റെ മനോവ്യാപാരത്തെപ്പറ്റി അവന്റെ ബാഹ്യാന്തരചേഷ്ടകളെപ്പറ്റി, അവന്റെ ശരീരഭാഷയെകുറിച്ച്‌ എത്രയെത്ര പഠനങ്ങളും കൃതികളും ഉണ്ടായിക്കഴിഞ്ഞു. സാറാ ആസ്റ്റിൻ പിൽക്കാലത്ത്‌ എഴുതി, ഒരു വാക്കുകൊണ്ടോ ചിന്തയാലോ നോക്കുക്കൊണ്ടോ കവിളിൽ തുടിക്കുന്ന ആ ചെമപ്പ്‌ എത്ര വിസ്മയകര്യമായ ഒന്നാണ്‌. മുഖത്തിനു മാത്രമേ, മനുഷ്യമുഖത്തിനു മാത്രമേ ലജ്ജിക്കാൻ കഴിവുള്ളു. സ്വർഗ്ഗമെന്നത്‌ മുഖമാണ്‌." ഒരർത്ഥത്തിൽ മനുഷ്യനെന്ന സൃഷ്ടിവൈചിത്ര്യത്തെ സാറാ ആസ്റ്റിൻ ഇവിടെ കണ്ടെത്തുന്നു. മനുഷ്യപുരോഗതിയുടെ ഭാഗമാണ്‌ ഈ കണ്ടെത്തൽ.


മനുഷ്യപുരോഗതിയെക്കുറിക്കുന്ന ഒരു പ്രമാണികഗ്രന്ഥമാണ്‌ ഗോർഡൻ ചൈൽഡിന്റെ 'മനുഷ്യൻ സ്വയം നിർമ്മിക്കുന്നത്‌' എന്നത്‌. ഡാർവിൻ ചൂണ്ടിക്കാട്ടിയ ജന്തുപരിണാമത്തിന്റെ ഫലമെന്നോണം പ്രതികൂലസാഹചര്യങ്ങളെ അതിജീവിച്ച്‌ നഗ്നവാനരൻ നേടിയ ബുദ്ധിവികാസത്തിൽ അവൻ ഈ ഭൂമിയുടെ ശ്രദ്ധാകേന്ദ്രമാവുന്നതും അവനിലും അവന്റെ സാഹചര്യങ്ങളിലും വന്ന പരിവർത്തനങ്ങളും ഒക്കെയാണ്‌ ആ പ്രാഖ്യാതകൃതിയിലെ പ്രമേയം. ഗോർഡൻ ചൈൽഡ്‌ തുടങ്ങുന്നത്‌ ഇങ്ങനെയാണ്‌.

പുരോഗതിയെന്നത്‌ ഒരു വസ്തുതയായി കഴിഞ്ഞ നൂറ്റാണ്ടിൽ അംഗീകരിക്കപ്പെട്ടിരുന്നു. കച്ചവടം വികസിക്കുകയും വ്യവസായത്തിന്റെ ഉൽപാദനക്ഷമത വർദ്ധിക്കുകയും സമ്പത്ത്‌ കുന്നുകൂടുകയും ചെയ്തുകൊണ്ടിരുന്നു ശാസ്ത്രീയ കണ്ടുപിടുത്തങ്ങൾ മനുഷ്യന്‌ പ്രകൃതിയുടെ മേലുള്ള നിയന്ത്രണത്തിൽ അതിരറ്റമുന്നേറ്റവും തന്നിമിത്തം കൂടുതൽ ഉൽപാദനത്തിനുള്ള അപരിമിതമായ സാധ്യതകളും വാഗ്ദത്തം ചെയ്തിരുന്നു. വർദ്ധിച്ചുവരുന്ന ഐശ്വര്യവും ആഴംകൂടിവരുന്ന വിജ്ഞാനവും പാശ്ചാത്യലോകത്തിൽ ഉടനീളം അഭൂതപൂർവ്വമായ ശുഭാപ്തിവിശ്വാസം ജനിപ്പിച്ചു. ഇന്ന്‌ ആ ശുഭാപ്തിവിശ്വാസത്തിന്‌ ഒരു കടുത്ത ആഘാതം തട്ടിയിട്ടുണ്ട്‌."

ചൈൽഡ്‌ തന്റെ ഗ്രന്ഥം അവസാനിപ്പിക്കുന്നത്‌ ഇങ്ങനെയാണ്‌. മനുഷ്യന്റെ പെരുമാറ്റത്തെ ചില അതിർത്തികൾക്കുള്ളിൽ വലയം ചെയ്തു നിർത്തിക്കൊണ്ട്‌ പാരമ്പര്യം മനുഷ്യനെ നിർമ്മിക്കുന്നു. എന്നാൽ മനുഷ്യൻ പാരമ്പര്യങ്ങളെ നിർമ്മിക്കുന്നുവേന്നതും അതുപോലെത്തന്നെ സത്യമാണ്‌. കൂടുതൽ അഗാധമായ ഉൾക്കാഴ്ചയോടെ നമുക്കാവർത്തിക്കാം. മനുഷ്യൻ സ്വയം നിർമ്മിക്കുന്നു
(തർജ്ജമ മുൻമുഖ്യമന്ത്രി , സി.അച്യുതമേനോൻ).


ഇത്രയും പറഞ്ഞതെന്തിനെന്നോ? മനുഷ്യന്റെ ഉയർച്ചയുടെ കഥയോർക്കാൻ. മനുഷ്യന്റെ ആരോഹണം എന്ന കൃതിയിലൂടെ ജെ.ബ്രോണോവ്സ്കി അക്കഥ ചടുലമായാവിഷ്കരിക്കുന്നു. ഇനി അൽപനേരം കവിയുടെ അടുത്തേക്കുവരാം. മനുഷ്യന്റെ വളർച്ചയുടെ കഥയിൽ കവികൾക്കും പറയാനുണ്ട്‌ ഇത്തിരിക്കാര്യം. എന്തൊരു സുന്ദരമായ സൃഷ്ടിയാണ്‌ മനുഷ്യൻ. മഹാകവി ഷേക്സ്പിയറിന്റെ ആ വാക്കുകൾ വിശ്വോത്തരമാണ്‌. 'ബുദ്ധി എത്ര കുലീനം' കഴിവ്‌ എത്ര അപാരം! രൂപഭാവങ്ങൾ എത്ര ശ്രദ്ധാർഹം, പ്രശംസാർഹം! കർമ്മത്തിൽ മാലാഖയെപ്പോലെ വിവേചനത്തിൽ ദൈവതുല്യം" പുകഴ്ത്തലുകളുടെ മഴവെള്ളം തന്നെ എതിർഭാഗത്തുനിൽക്കാനും സർഗ്ഗാത്മകരമായ എഴുത്തുകാരുണ്ട്‌.

നൊബേൽ സമ്മാനം നേടിയ റൊമെയ്ൻ റോളണ്ട്‌ മനുഷ്യന്റെ സ്തുതിപാഠകനാകുവാൻ ഒട്ടും ആഗ്രഹിക്കുന്നില്ല. "മാനവൻ അവൻ പറയുമ്പോലെ പ്രകൃതിയുടെ അധീശനേയല്ല. മറിച്ച്‌ അവൻ പ്രകൃതിയെ നിർദ്ദയം നശിപ്പിക്കുന്ന മർദ്ദകനാണ്‌. മാത്രമല്ല, അവനേക്കാൾ മുമ്പേവന്ന ജീവികളുടെ വൈവിധ്യമാർന്ന സമൂഹങ്ങളിൽ നിന്ന്‌ അവന്‌ ഏറെ പഠിക്കാനുണ്ടെന്നും ഞാൻ വിശ്വസിക്കുന്നു." ഇപ്പറഞ്ഞവരെ ഒക്കെയും കാൾ നിശിതവും കരുണയറ്റതുമായ വിമർശനം മനുഷ്യനുനേരെ ചൊരിഞ്ഞത്‌ ചങ്ങമ്പുഴയെന്ന കവിയാണ്‌. ആ വാക്കുകൾ അതേപടി ഉദ്ധരിക്കുവാൻ എനിക്കുതോന്നുന്നു.

ജന്മജന്മാന്തരപുണ്യപൂവല്ലിതൻ
പൊന്മലരാണത്രേ മർത്ത്യജന്മം
ഇഷ്ടിയാർന്നീശ്വരൻ തൻപ്രതിരൂപമായ്‌
സൃഷ്ടിച്ചതാണുപോൽ മാനുഷനെ
നേരാണതെങ്കിലോ നൂനമാദ്ദൈവത്തിൻ
പേരുകേട്ടാൽമതി പേടിയാവാൻ" അവിടെക്കൊണ്ട്‌
അവസാനിക്കുന്നില്ല, മനുഷ്യവിരോധം തുടർന്ന്‌ വായിക്കൂ
ജീവജാലങ്ങളിലൊക്കെയൽപാൽപമായ്‌
താവിയിട്ടുള്ളാത്തമോമയാംശം
ഒന്നിച്ചുകൂട്ടിക്കലർത്തിക്കരുപ്പിടി
ച്ചൊന്നാദ്യമീശ്വരൻ വാർത്തുനോക്കി
ഒന്നില്ലതാന്നുചെകുത്താന,വനില
ന്നൊട്ടിപ്പിടിച്ചില്ലസൂയമാത്രം
എന്നല്ലിളമ്പതമാകമായാലുള്ളിനു
വന്നീലവേണ്ടത്രകാഠിന്യവും
അക്കുറവൊക്കെപ്പരിഹസിച്ചന്ത്യത്തി-
ലിക്കാണും മർത്ത്യനെ തീർത്തു ദൈവം
ചെന്നായ, ചീങ്കണ്ണി പോത്ത്ചിറ്റ്പുലി
പന്നി, പാമ്പെന്തൊക്കെയുണ്ടവനിൽ
സ്രഷ്ടാവുപോലുംഭയംമൂലമാവിടാം
വിട്ടുകൊടുത്തവനുവിശ്വം"
(മനുഷ്യൻ, ചങ്ങമ്പുഴ, ഡി.സി.ബുക്സ്‌ )

പുതിയൊരു പുളകം

അങ്ങനെ കവികളും തത്ത്വചിന്തകന്മാരും മറ്റുപണ്ഡിതന്മാരും വരച്ചുകാട്ടുന്ന മനുഷ്യന്റെചിത്രം സങ്കീർണ്ണമായ ഒന്നാണ്‌. നൈതികമൂല്യങ്ങളുടെ തകർച്ചയാണ്‌ എവിടെയും കാണുന്ന കാഴ്ച. "മാരകമായ തോതിൽ അതിവികാസം പ്രാപിച്ച മസ്തിഷ്കത്തോടുകൂടിയ ഒരു മൃഗമാണ്‌ മനുഷ്യനെന്ന അവസ്ഥയിൽ നാം എത്തിക്കഴിഞ്ഞു." മനഃശാസ്ത്രജ്ഞനായ കാൾ ജി.യുങ്ങി ന്റെ വാക്കുകൾ ഞെട്ടിപ്പിക്കുന്നവയായിരുന്നു. 1913ൽജീവശാസ്ത്രത്തിൽ നൊബേൽ സമ്മാനം നേടിയ ചാൾസ്‌ റിഷേ ‍മനുഷ്യനെക്കുറിച്ച്‌ നടത്തിയ വിലയിരുത്തൽ വിഡ്ഡിയായ മനുഷ്യൻ എന്നാണ്‌.

ഇങ്ങനെയെല്ലാമുള്ള ഒരു പശ്ചാത്തലത്തിൽ നിന്നുകൊണ്ട്‌ എം.കെ.ഹരികുമാറിന്റെ പുതിയ കൃതിയിലേക്ക്‌ ഞാൻ കടന്നു.മനുഷ്യൻ തന്നെയാണ്‌ ഹരികുമാറിന്റെയും പ്രമേയം. വർദ്ധിച്ചുവരുന്ന
ഐശ്വര്യവും ആഴം കൂടിവരുന്ന വിജ്ഞാനവും ആധുനികമനുഷ്യനിൽ ഹോമോസാപ്പിയൻസിൽ, വരുത്തിക്കൊണ്ടിരിക്കുന്ന മാറ്റങ്ങളെ കാവ്യാത്മകമായ മേലങ്കിചാർത്തി ആവിഷ്കരിക്കുകയാണ്‌ ഹരികുമാർ, 'എന്റെ ജ്ഞാനമുകുളങ്ങളിൽ'. മണ്ണും മണ്ണിരയും പോത്തും പശുവും പക്ഷികളും ചീവീടുകളും അട്ടകളും ശലഭങ്ങളും മീനുകളും മാനുകളും എല്ലാം ഉൾപ്പെടുന്ന പ്രകൃതിയുടെ ഒരു സൂക്ഷ്മലോകം ജ്ഞാനമുകളങ്ങളിൽ അതിന്റെ തുടിപ്പുകൾ സൃഷ്ടിക്കുന്നു. വേണമെങ്കിൽ ഈ ആവിഷ്കരണ സമ്പ്രദായത്തെ 'അഫൊറിസം' (aphorism) എന്നു വിളിക്കാം.അഫൊറിസം കടകുമണികൾപോലെയാണ്‌ അതിന്റെ രൂപഭാവങ്ങളിൽ;


സൂത്രവാക്യങ്ങളുടെ ഒരു ചിമിഴ്‌ എന്നു പറയാം. മുകുളങ്ങളിൽ നിന്നു തന്നെ മാതൃകയ്ക്ക്‌ കുറെ ചിമിഴുകളോ ചീളുകളോ എടുത്തുകാട്ടാം. 1. മണ്ണ്‌ മണ്ണിരയുടെ അവയവമാണ്‌. 2. നിശ്ശബ്ദതകൾ ഉറുമ്പുകളുടെ അറിവുകളാണ്‌ 3.മനുഷ്യൻ ചിരിക്കുമ്പോൾ പ്രാണികൾ കരയുന്നു 4. എങ്ങനെ മനുഷ്യനിൽ നിന്നകലാം എന്നതാണ്‌ പാമ്പുകളുടെ സദാചാരം. 5. വെള്ളം ഒരു മതമാണ്‌. എത്രവേണമെങ്കിലും ഉദ്ധരിക്കാം. ഓരോ കുറിപ്പും വായനക്കാരന്റെ ബോധമണ്ഡലത്തിൽ ചിന്തയുടെ തരംഗങ്ങൾ സൃഷ്ടിക്കുന്നു. ഹരികുമാറിന്റെ ദർശനത്തോട്‌ നിങ്ങൾ യോജിക്കുന്നുഎന്നുവരാം, മറിച്ചും ആകാം. എങ്കിലും അവമിന്നുന്ന പൊൻതരികളാണെന്നു നിങ്ങൾക്കു ബോദ്ധ്യമാവും. ജ്ഞാനമുകുളങ്ങൾ ഓരോചീളും എടുത്തു വായിച്ചു പോകവേ ഓർമ്മയിൽ വന്നത്‌ രവീന്ദ്രനാഥടാഗോ‍ൂറിന്റെ അലഞ്ഞുതിരിയുന്ന പറവകളും ഖലീൽ ജിബ്രാന്റെ മണ്ണുംപതകളുമാണ്‌. മലയാളിക്കും ഇതാ മറ്റൊരു
സൂത്രവാക്യസമാഹാരം ലഭ്യമായിരിക്കുന്നു. നാളെ അവയിൽ പലതും പഴഞ്ചൊല്ലുകൾപോലെ ചിരഞ്ജീവികളായി നിലനിൽക്കുമെന്നാണ്‌ എന്റെ വിശ്വാസം.

മലയാള സാഹിത്യവേദിയിലെ വെറുമൊരു നവാഗതനല്ല, ഹരികുമാർ. അദ്ദേഹത്തിന്റെ മറ്റു രണ്ടു പ്രൗഢകൃതികളും, വീണപൂവ്‌ കാവ്യങ്ങൾക്കുമുമ്പേ, ആത്മായനങ്ങളുടെ ഖസാക്ക്‌, മലയാളിക്ക്‌ ഉണർവ്വ്വ്‌ നൽകിയവയാണ്‌. കൈരളിയുടെ പുതിയ പുളകമായ 'ജ്ഞാനമുകുളങ്ങളിലേക്ക്‌' എല്ലാ വായനക്കാരെയും ഞാൻ ക്ഷണിക്കട്ടെ, ആദരപൂർവ്വം, ആഹ്ലാദത്തോടെയും.

1 comment:

  1. പുസ്തകാസ്വാദനം നന്നായിരിക്കുന്നു.
    ആശം

    ReplyDelete

താങ്കൾ എന്തുപറയുന്നു പുസ്തക വിചാരത്തെപ്പറ്റി ?