Tuesday, May 15, 2012

വിജയലക്ഷ്മിയുടെ കവിതകള്‍

പുസ്തകം : വിജയലക്ഷ്മിയുടെ കവിതകള്‍
രചയിതാവ് : വിജയലക്ഷ്മി
പ്രസാധകര്‍ : ഡി.സി.ബുക്സ്
അവലോകനം : മനോജ് പട്ടേട്ട്



തടംതല്ലിത്തകര്‍ക്കുന്ന രൌദ്രതയുടെ സംഹാരഭാവങ്ങളോടല്ല , തീരങ്ങളെ സൌമ്യമായി തൊട്ടുഴിഞ്ഞുകൊണ്ട് പൂക്കളോടും കിളികളോടും കുശലം ചോദിച്ച് ശാന്തമായി കടന്നുപോകുന്ന കല്ലോലിനിയോടാണ് വിജയലക്ഷ്മിയുടെ കവിതയെ ഉപമിക്കേണ്ടിവരിക. നോവുപേറുന്ന അടിയൊഴുക്കുകളെ പലപ്പോഴും ഈ കവയത്രി മൂടിവയ്ക്കുന്നു.ഉപരിതലത്തിന്റെ സ്വച്ഛശാന്തമായ പ്രകടനങ്ങളെ മുഖാവരണമാക്കുമ്പോഴും ഉള്ളിലുറഞ്ഞുകൂടിയ ഖേദപ്പെരുമഴയെ ഒരു തുള്ളി കണ്ണുനീരായി മാത്രം അനുവാചകന് അനുവദിക്കുന്നു. ആ കണ്ണുനീര്‍ത്തുള്ളിയുടെ നനുത്ത ചൂടനുവദിക്കുന്ന മാന്ത്രികത നുകര്‍ന്ന്, വേണമെങ്കില്‍ നമുക്കിവിടെ നിറുത്താം. കവി വിജയിച്ചു എന്ന് പ്രഖ്യാപിക്കാം. അതിനുമപ്പുറം കടന്നുചെന്ന് കവിമനസ്സിനെ തൊട്ടുണര്‍ത്തിയ ആലക്തികശോഭകളെക്കുറിച്ച് അനുവാചകന്‍ അന്വേഷിക്കാന്‍ ആരംഭിക്കുമ്പോഴാണ് കവി ജന്മം സാര്‍ത്ഥകമാവുന്നത്. അത്തരമൊരു അന്വേഷണത്തിനുള്ള പ്രേരകമാണ് കവി പൊഴിച്ച കണ്ണുനീരെന്ന് തിരിച്ചറിയുമ്പോഴാണ് അനുവാചകന്‍ കവിയുടെ ഹൃദയത്തെ തൊടുന്നത്, കവനത്തിന്റെ ലാവണ്യഭാവങ്ങളെ പരിപൂര്‍ണമായും നുകരുന്നത്. അങ്ങനെയാണ് വിജയലക്ഷ്മി എന്ന കവയത്രി വിജയമാണോ പരാജയമാണോ എന്ന് നാം ചിന്തിച്ചുപോകുന്നത്.



രാജസഭാവത്തോടു ചേര്‍ന്നുനില്കുന്ന സാത്വികപദങ്ങളുടെ പ്രയോജനകരമായ വിക്ഷേപണത്തിലൂടെ ജീവിതത്തിന്റെ ആഗന്തുകമൂല്യങ്ങളെ നിര്‍വചിച്ചുകൊണ്ട് വൈയക്തികമായി എത്രമാത്രം ഒരു മനുഷ്യന് സ്വാതന്ത്ര്യം അനുഭവിക്കാന്‍ കഴിയും എന്ന് അന്വേഷിക്കുന്ന കവി പക്ഷേ പലപ്പോഴും താന്‍ തേടുന്ന സ്വാതന്ത്ര്യത്തെക്കാള്‍ തന്റെ അബോധത്തില്‍ വേരുറച്ചുപോയ ബലവാനായ ഒരു അപരന്റെ ഇച്ഛകള്‍ക്കു മുന്നില്‍ പകച്ചുനില്ത്തുന്നത് കാണാം , പലപ്പോഴും. ഉള്ളിലുറഞ്ഞുപോയ ഈ ആദിപ്രരൂപത്തെ അതിജീവിക്കാനാരുതാതെ അവനിലടങ്ങുന്നതാണ് തന്റെ കര്‍മോദ്ദേശം എന്ന ലളിതവത്കരണത്തിലേക്ക് കവി എത്തിച്ചേരുന്നു . ഈ ഒരു ഭാവം വിജയലക്ഷ്മിയില്‍ ഉടനീളം കാണാം. വിച്ഛേദിക്കേണ്ടതാണ് എന്നുറപ്പുള്ളതിനോട് പോലും സന്ധിചെയ്യുക എന്നതാണത്. ആരുറപ്പുള്ള സ്വജീവിതം പണിയുന്നതിന് സ്വേച്ഛയാ വെയിലും മഴയും ഏല്കണമെന്ന് കവി അച്ഛന്റെ മകളില്‍ കണ്ടെത്തുന്നുണ്ടെങ്കിലും ആ കണ്ടെത്തലും വിട്ടുപോകലും മൃത്യുബാധയെ ഭയന്നാണല്ലോ സംഭവിക്കുന്നത്.ഗത്യന്തരമില്ലാതെ ചെയ്തുപോകുന്ന അവസ്ഥ. മൃഗശിക്ഷകന്‍ എന്ന കവിത നോക്കുക.അതിപ്രബലനായ ശിക്ഷകന്റെ ഇച്ഛകള്‍ക്ക് മെരുങ്ങിക്കൊടുക്കാന്‍‌ വിധിക്കപ്പെട്ട മൃഗത്തിന്റെ സഹജഭാവങ്ങള്‍ അവന് അന്യമായിത്തീരുന്നു.എങ്കിലും ഇടക്കിടക്ക് വന്യഭാവങ്ങളോട് അടങ്ങാത്ത അഭിനിവേശം പുലര്‍ത്തുന്ന മൃഗം ശിക്ഷകന്റെ തീവളയങ്ങളെ അതിലംഘിക്കണമെന്നുറക്കുന്നു എങ്കിലും പൌരാണികമായ ഒരു ഭയം ഇവനെ അടക്കിനിര്‍ത്തുന്നു. ആ ഭയമാകട്ടെ താന്‍ എന്നേക്കും അടിമതന്നെ എന്ന വിധേയഭാവത്തില്‍ നിന്ന് ഉളവായിവരുന്നതുമാണ്.
നോക്കുക കവിത അവസാനിക്കുന്നത് ഇങ്ങനെയാണ്

............ ഭയം ഭയം മാത്ര -
മടിമ ഞാന്‍ , തോറ്റു കുനിഞ്ഞിരിക്കുന്നു.
മുതുകില്‍ നിന്‍ ചാട്ടയുലച്ചുകൊള്ളുക
വലയത്തില്‍ച്ചാടാനുണര്‍ന്നിരിപ്പു ഞാന്‍ .

ഈ ഭയത്തെ അതിലംഘിക്കുന്ന ഒന്നും തന്നെ മൃഗശിക്ഷകന്‍ എന്ന കവിതയില്‍ കവി കണ്ടെത്തുന്നില്ല .ഇതിനെതിരെ ജ്വലിക്കേണ്ടത് ആസന്നമാണെന്ന് തിരിച്ചറിയുന്നുണ്ടെങ്കിലും അതൊരു ദൌത്യമായി ഏറ്റെടുക്കുന്നില്ല. പറയൂ പാവയോ മൃഗം ? എന്ന ഘനഗംഭീരചോദ്യം ഈ തിരിച്ചറിവിന്റെ അനുരണനമായി ഉയരുന്നു. പക്ഷേ ആ ചോദ്യം ഉയര്‍ത്തുന്ന ലക്ഷ്യവേധിയായ ഉത്തരത്തെ തേടാതെ കവി അകാരണമായി പിന്നോട്ടു പോകുകയാണ് .

വനത്തിലേക്കെന്റെ വപുസുപായുവാന്‍
വിറക്കുന്നു പക്ഷേ നിറകണ്‍മുന്നിലീ
ച്ചുവന്ന തീച്ചക്രം വലയത്തിനക
ത്തിടം വലം നോക്കാതെടുത്തുചാടണം
ഇതെത്ര കാലമായ് പഠിച്ചു ഞാന്‍ പക്ഷേ
ഇടക്കെന്‍ തൃഷ്ണകള്‍ കുതറിച്ചാടുന്നു.

വപുസ്സിന്റെ ജൈവികമായ ചോദനകളെ കീഴപ്പെടുത്തിക്കൊണ്ട് ഉയര്‍ന്നു നില്കുന്ന ഈ ഭയം തന്നെയാണ് സ്വാതന്ത്ര്യപ്രഖ്യാപനത്തില്‍ നിന്നും കവിയെ പിന്നോട്ടടിക്കുന്നത്. ആ ഭയമാകട്ടെ നിയന്താവായ ശിക്ഷകന്റെ അഥവാ പുരുഷപ്രധാനമായ ഒരു സാമൂഹ്യാവബോധത്തിന്റെ ജാരസന്തതികൂടിയാണ്. തനിക്കു താന്‍ തന്നെ പോരും എന്ന ബലവത്തായ വികാരത്തിന്റെ അഭാവം എന്നും അടിയാളരായിത്തന്നെ കീഴടങ്ങിക്കിടാക്കാനുള്ള പ്രതിലോമഭാവനക്ക് വളമാകുന്നു. ഈ വിധേയഭാവം വിജയലക്ഷ്മിയുടെ അടിസ്ഥാനസ്വഭാവമാണെന്ന് വെളിപ്പെടുത്തുന്ന കവിതകള്‍ ഇനിയുമുണ്ട് നോക്കുക.

മന്നവ മറന്നാലുമിത്തണല്‍ , തളര്‍ന്നെന്തി
നിങ്ങണയുന്നൂ വീണ്ടും ? മാപ്പ് -ഞാന്‍ മറന്നുവോ
ധര്‍മ്മഭാരത്തെ രാമന്നമ്മയാകുവാനല്ലോ
വന്നു ഞാന്‍ മറ്റെന്തുണ്ടീ മഹിഷിക്കധികാരം?
(കൌസല്യ)
ദേവാ , കടലിനും കാറ്റിനും ഭൂവിതില്‍
നീയരുളുന്നു പ്രകാശമെങ്കില്‍
താനെതറച്ചിരുമ്പാണി മൂര്‍ദ്ധാവില്‍ , ഞാന്‍
താണുവീഴുന്നു ഭവത്പദത്തില്‍
(പ്രാര്‍ത്ഥന )

ഗംഭീരമായ് ശാന്തമായ്ക്കടലോളവും
നെഞ്ചുവിരിക്കുമിക്കായലിനെക്കൂടി
എന്തിന് , കൊല്ലുന്ന പുഞ്ചിരിയാല്‍ വിഡ്ഢി
യെന്നു ഘോഷിക്കും പരിഹസിച്ചെങ്കിലും
എന്തിനോ സ്നേഹിച്ചു പോവുകയാണുഞാന്‍
കായല്‍ , തിരിച്ചൊന്നുമേകിയില്ലെങ്കിലും
നീയടുത്തുണ്ടെങ്കിലാശ്വസ്തയാണു ഞാന്‍
(കായല്‍ )

അവിടുന്നാരെന്റെ പിതാവല്ലാ , പ്രിയ
നവനല്ലാ, പ്രിയസഖിയുമല്ലല്ലോ
അറിയില്ലെന്നാലുമകല്‍ച്ചിയില്ലല്ലോ
അകത്തു ഭീതിയോ വെറുപ്പോ സ്നേഹമോ
ഭവാബ്ദിചിന്തയോ മടുപ്പോ ഖേദമോ?
അഴിച്ചുവെക്കാം ഞാന്‍ കവചം കുണ്ഡലം
അടുത്തുവന്നങ്ങ് വിരാട് സ്വരൂപനായ്
ഹൃദയപിണ്ഡത്തെച്ചവിട്ടിപ്പൊങ്ങുമ്പോള്‍
(അപരാഹ്നം)

കഴുതജന്മത്തിനപ്പുറം പോകുവാന്‍
കഴിയുമായിരുന്നെങ്കിലീ വീഥിയില്‍
പരിഹസിക്കുന്ന നിങ്ങളെ കെട്ടുമായ്
പടി ചവിട്ടാന്‍ പറഞ്ഞു വിട്ടേനേ ഞാന്‍
(കഴുത )

ഞാനീപ്രപഞ്ചത്തിനമ്മയായെങ്കിലേ
മാനിതമായി വരു നിന്‍ ജന്മമോമനേ (ബാലാമണിയ അമ്മ ) എന്ന പ്രചണ്ഡമായ ഭാവന ഉണര്‍ത്തുന്ന ഉള്‍പ്പുളകങ്ങളെ വിജയലക്ഷ്മിക്ക് അന്യമാണ്. ഞാന്‍ എന്ന ഭാവത്തിന്റെ അഭാവത്തില്‍ പണിതുയര്‍ത്തിയുര്‍ത്തിയിരിക്കുന്ന കാവ്യമുഹൂര്‍ത്തങ്ങള്‍ , നീ എനിക്കുണ്ട് അതിനാല്‍ ഞാന്‍ അഭിമാനിക്കുന്നു എന്നു ചിന്തിക്കുന്നവയാണ്. അപരനായി പ്രയത്നിക്കരുതെന്നോ പ്രണയിക്കരുതെന്നോ അല്ല , മറിച്ച് അപരനില്ലെങ്കില്‍ താനില്ല എന്ന ധാരണയെയാണ് ഈ കവയത്രി തിരുത്തേണ്ടത് .വഴിവിളക്കുകള്‍ പഥികന് വെളിച്ചം പകരാനാണ്. വിളക്ക് അര്‍ത്ഥപൂര്‍ണമാകുന്നത് പഥികന്‍ ആ വെളിച്ചത്തില്‍ സ്വന്തം വഴി തിരരഞ്ഞെടുക്കുമ്പോഴും. എന്നാല്‍ വിളക്കാണ് സര്‍വ്വവും എന്നും പഥികന്‍ ഉപജീവിയാണ് എന്നുമുള്ള ധാരണയെയാണ് ഈ കവയത്രി മാറ്റിയെഴുതേണ്ടത്. സ്വന്തം കാലിലെ ചങ്ങലക്കെട്ടുകളെ പൊട്ടിച്ചു കൊണ്ട് വൈലോപ്പിള്ളിയുടെ സഹ്യന്റെ മകന്‍ ആഘോഷിക്കുന്നത് ഈ സ്വാതന്ത്ര്യബോധമാണ്. ആ ബോധത്തോടുള്ള ഉത്കടമായ അഭിവാഞ്ജയാണ് .സഹ്യന്റെ മകന്‍ വിജയലക്ഷ്മിയാണ് എഴുതിയതെങ്കില്‍ എങ്ങനെയാകുമായിരുന്നെന്ന് വെറും കൌതുകത്തിനായി ഒന്നു ചിന്തിച്ചു നോക്കുക.
സഞ്ചരിക്കുകയാണാ
സാഹസി , സങ്കല്പത്തിനല്‍
വന്‍ചെവികളാം പുള്ളി
സ്വാതന്ത്ര്യപത്രം വീശി - എന്ന വരികളുടെ നേരര്‍ത്ഥത്തെ ധ്വനിപ്പിക്കുന്ന ഒരു കാവ്യാവസാനമായിരിക്കില്ല സഹ്യന്റെ മകനില്‍ സംഭവിക്കുക. മറിച്ച് സ്വാതന്ത്ര്യം മഹത്തരമെങ്കിലും ഈ അടിമക്ക് ഉടമയെ വിട്ടുപോകാനാവില്ലല്ലോ എന്ന പരിദേവനം ആയിരിക്കും. ആ പരിദേവനത്തിന്റെ പരിണതഫലമാകട്ടെ ശ്രീശൂന്യമായ ഇരുള്‍ഗുഹകളിലേക്കുള്ള പൊട്ടിവീഴലിന് കളം വരക്കുകയും ചെയ്യും. സ്വജീവിതത്തിന്റെ അടിയറവെക്കപ്പെട്ട സ്വത്വബോധമല്ല മറിച്ച് ആത്മബലത്തോടെ അടിമത്വത്തില്‍ നിന്നു മരണം വരിച്ചുകൊണ്ട് വിമോചിതനാവുന്ന സഹ്യന്റെ മകനാണ് നമ്മുടെ മനസ്സില്‍ കൂടുതല്‍ ആഴ്ന്നിറങ്ങുക എന്നുള്ളത് നിസ്തര്‍ക്കമാണ്. പരകര്‍മം ഭയാവഹം എന്നനുശീലിച്ചുപോരുന്നു ഒരു ദര്‍ശനത്തിന്റെ നിറവ് ഇവിടെയാണ് തിടം വയ്ക്കുന്നത്.

1 comment:

താങ്കൾ എന്തുപറയുന്നു പുസ്തക വിചാരത്തെപ്പറ്റി ?