Tuesday, February 14, 2012

വഴിമരങ്ങളുടെ സ്മൃതിമണ്ഢപങ്ങള്‍

പുസ്തകം : വഴിമരങ്ങളുടെ സ്മൃതിമണ്ഢപങ്ങള്‍
രചയിതാവ് : ധന്യ മഹേന്ദ്രന്‍
പ്രസാധനം : സിയെല്ലസ് ബുക്സ്
അവലോകനം : മനോരാജ്



"നര്‍ഗളമായ വികാരത്തിന്റെ കുത്തൊഴുക്കാണ്‌ കവിത"

വില്യം വേര്‍ഡ്സ്‌വര്‍ത്തിന്റെ ഈ വാക്കുകളേക്കാള്‍ മനോഹരമായി കവിതക്ക് ഒരു നിര്‍‌വ്വചനം കൊടുക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല. അദ്ദേഹം പറഞ്ഞത് എത്രയോ ശരിയാണ്‌. കവിതകളുമായി വായനയിലൂടെയുള്ള ഒരു ബന്ധം മാത്രമേ എനിക്കുള്ളു. അത് തന്നെ വളരെ ശുഷ്കമായതും. പക്ഷെ എന്റെ ശുഷ്കമായ വായനയില്‍ പോലും പല കവിതകളിലും കണ്ടിരിക്കുന്ന മേല്‍സൂചിപ്പിച്ച വികാരങ്ങളുടെ കുത്തൊഴുക്ക് പലപ്പോഴും വിസ്മയിപ്പിച്ചിട്ടുണ്ട്. കവി കാല്പനീകനാണ്‌. പക്ഷെ, അതോടൊപ്പം അവന്‍ അല്ലെങ്കില്‍ അവള്‍ ഒരു സമൂഹജീവിയും ആണ്‌. പലപ്പോഴും കവികള്‍ കാല്പനീകതയില്‍ മാത്രം അഭിരമിക്കുമ്പോള്‍, പ്രണയവും സമരവുമായി സമരസപ്പെടുമ്പോള്‍ അവര്‍ തങ്കള്‍ക്ക് സമൂഹത്തോടുള്ള കടമ മറക്കുന്നുവോ എന്ന് തോന്നിയിട്ടുണ്ട്. അതൊരു കുറ്റമെന്ന് അര്‍ത്ഥമാക്കുന്നില്ല. മറിച്ച് കവിതക്ക് കാല്പനീകത സ്ഥായീഭാവമെങ്കില്‍ സാമൂഹ്യബോധം കാവ്യനീതിയാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഇവിടെ "വഴിമരങ്ങളുടെ സ്മൃതിമണ്ഢപങ്ങള്‍" എന്ന കുമാരി ധന്യമഹേന്ദ്രന്റെ സമാഹാരത്തിലെ കവിതകളിലൂടെ ഒരു വട്ടം ഒന്ന് സഞ്ചരിച്ചപ്പോള്‍ ധന്യയില്‍ ഒരു കാല്പനീക കവിയേക്കാള്‍ ഏറെ സാമൂഹ്യ അവബോധമുള്ള കവയത്രിയെ കാണാന്‍ കഴിഞ്ഞു എന്നത് എന്നിലെ വായനക്കാരനെ ഏറെ സന്തോഷിപ്പിച്ചു.

Unity in diversity നാനാത്വത്തില്‍ ഏകത്വം, ഒരു കാലത്ത് ഭാരതം ഊറ്റം കൊണ്ടിരുന്നു നമ്മുടെ ഈ സംസ്കാരിക പാരമ്പര്യത്തില്‍. പക്ഷെ ഇന്നോ? അധികാരത്തിന്റെ മത്ത് പിടിച്ച, വെറുപിടിച്ച ഹുങ്കാരമാണ്‌ നമുക്ക് ചുറ്റും.. അത് രാഷ്ട്രീയമാവട്ടെ.. മതമാവട്ടെ.. സംഘടനയാവട്ടെ.. വ്യക്തികളോ കുടുംബമോ ഗോത്രമോ വംശമോ ആവട്ടെ എവിടെയും അധികാരഭ്രമത്തിന്റെ കബന്ധങ്ങള്‍ തൂങ്ങിയാടുന്നു. ഇന്നലെ ഇവിടെ ലോകാസമസ്താ സുഖിനോ ഭവന്ദു എന്ന് ഉരുവിട്ടിരുന്ന ഒരു സംസ്കാരമുണ്ടായിരുന്നെന്നും ഇന്ന് ഒരു ജനതയുടെ സത്വം പുരോഗതിയുടെ നാമധേയത്തില്‍ അടിമകളാക്കപ്പെടുന്നു എന്നും കാലങ്ങളായി വിലപേശുന്ന കസേരകള്‍ക്ക് ചോരയുടെ മടുപ്പിക്കുന്ന മണമെന്നും അപ്പകഷണങ്ങള്‍ക്കായി കടിപിടി കൂടുന്ന നായ്കളുടെ ശബ്ദം ഇടനാഴിയില്‍ പ്രതിധ്വനിക്കുന്നു എന്നും "നഷ്ടങ്ങള്‍" എന്ന കവിതയിലൂടെ ധന്യ ഉറച്ച് പറയുമ്പോള്‍ ആ വരികളിലെ തീക്ഷ്ണത കണ്ടില്ലെന്ന് നടിക്കാനാവുന്നില്ല. ഇതൊരു ഉദാഹരണം മാത്രം!! ഇത്തരത്തില്‍ സാമൂഹീക - രാഷ്ട്രീയ വ്യവസ്ഥിതിയോടുള്ള പ്രതികരണങ്ങള്‍ തന്നെ കുമാരി ധന്യ മഹേന്ദ്രന്റെ ഈ സമാഹാരത്തിലെ മിക്ക കവിതകളും.

സ്നേഹം എന്ന കവിത ഇന്നത്തെ രാഷ്ട്രീയക്കാരോടുള്ള വെല്ലുവിളിയാണ്‌. വിരുദ്ധചേരിയില്‍ നിന്ന് പടപൊരുതുന്ന സുഹൃത്തുക്കള്‍.. അവര്‍ തങ്ങളുടെ പ്രത്യയ ശാസ്ത്രങ്ങള്‍ക്കും വിശ്വാസപ്രമാണങ്ങള്‍ക്കും വേണ്ടി ഇരുട്ടില്‍ പരസ്പരം കഠാരകുത്തിയിറക്കുമ്പോള്‍ വീരാളി പട്ടില്‍ പൊതിഞ്ഞ രക്തസാക്ഷികളായി മാറപെടുമ്പോള്‍ കാതങ്ങള്‍ക്കപ്പുറം അല്ലെങ്കില്‍ വളരെയടുത്ത് കരിപിടിച്ച അടുക്കളപ്പുറങ്ങളില്‍ ഉയരുന്ന അമ്മമാരുടെ കണ്ണുനീര്‍ ആരും കാണുന്നില്ല. സഹോദരങ്ങളുടേയും മക്കളുടെയും വികാരം ആരും തിരിച്ചറിയുന്നില്ല. അതി മനോഹരമായി തന്നെ ഇത് വരച്ച് കാട്ടിയിട്ടുണ്ട് ധന്യ സ്നേഹമെന്ന കവിതയിലൂടെ.. ഇന്നത്തെ ഇത്തരം രാഷ്ട്രീയ ചുടലക്കളം കണ്ട് മനം‌മടുത്തിട്ടാവാം കണ്ണുകെട്ടപ്പെട്ട പഴയ അതേ ഇതിഹാസ നായിക ഗാന്ധാരിയെ കൊണ്ട് ഒരിക്കല്‍ കൂടെ ഭഗവാന്‍ കൃഷ്ണനോട് "അമ്മമനസ്സ്" എന്ന കവിതയിലൂടെ ധന്യ ചോദിപ്പിക്കുന്നു 'തീരില്ലേ യുദ്ധമൊരു നാളും??'

ഇതിഹാസത്തെ പരാമര്‍ശിക്കുമ്പോള്‍ ഈ സമാഹാരത്തിലെ മറ്റൊരു കവിതയെ ഓര്‍ക്കാതിരിക്കാന്‍ കഴിയില്ല. ഒരു പക്ഷെ ഇതിഹാസകാരന്‍ ഉള്‍പ്പെടെ ഒട്ടുമിക്കവരും വിസ്മരിച്ച ഒരു കഥാപാത്രമാണ്‌ രാമായണത്തിലെ ഊര്‍മ്മിള. എന്നും സീതയുടെ നിഴലില്‍ ഒതുങ്ങേണ്ടി വന്നവള്‍. രണ്ടാമൂഴക്കാരിയായി പോലും ഒരിടത്തും ആരും ഇളയെ പരിഗണിച്ച് കണ്ടിട്ടില്ല. രാമനെയും , ലക്ഷ്മണനെയും, കൈകേയിയേയും, ദശരഥനെയും , അംഗദനേയും, സുഗ്രീവനെയും, ബാലിയെയും എന്തിനേറെ ശൂര്‍പ്പണഖയെ കുറിച്ച് വരെ തീക്ഷ്ണങ്ങളായ രചനകള്‍ പിറവിയെടുത്തപ്പോഴും ഇളക്ക് നേരെ എല്ലാവരും മുഖം തിരിച്ചിട്ടേ ഉള്ളൂ. രാമായാണത്തിലെ തിരസ്കരിക്കപ്പെട്ട ശക്തയായ ആ സ്ത്രീപര്‍‌വ്വത്തിനു വേണ്ടി ഒരു "നെയ്‌വിളക്ക്" കരുതി വെക്കുന്നുണ്ട് ധന്യ ഈ സമാഹാരത്തില്‍. മറ്റുള്ളവര്‍ ചെന്നെത്താത്തിടത്ത് ചെന്നെത്തുന്നവനാണ്‌ സാഹിത്യകാരന്‍. ഇവിടെ ധന്യ മഹേന്ദ്രന്‍ വിജയിക്കുന്നു.

ഒരു കവിതയെ കൂടെ പരാമര്‍ശിക്കാം. ഒറ്റപ്പെട്ടവന്റെ, ഗതികെട്ടവന്റെ, നിസ്സഹായരായവരുടെ കഷ്ടപ്പാടുകളിലേക്കാണ്‌ "നരകത്തിന്റെ വാതില്‍" എന്ന കവിത തുറക്കപ്പെടുന്നത്. ചൂഷണം ചെയ്യപ്പെടുന്ന ഒരു വലിയ സമൂഹം നമുക്ക് ചുറ്റും വന്ന് അലമുറയിടുന്ന ഒരു തോന്നല്‍ ഫീല്‍ ചെയ്യിക്കാന്‍ ഈ കവിതക്ക് കഴിയുന്നുണ്ട്. ഇവിടെ അലമുറയിടുന്നവരില്‍ പലരാല്‍ പിച്ചി ചീന്തപ്പെട്ടവരുണ്ട്. വഞ്ചിക്കപ്പെട്ടവരുണ്ട്. അധികാരികളുടെ കബളിപ്പിക്കലില്‍ കുടിലുകള്‍ നഷ്ടപ്പെട്ടവരുണ്ട്. പിറന്ന മണ്ണില്‍ നിന്നും ആട്ടിപ്പായിക്കപ്പെട്ട് നിസ്സഹായതയുടെ കൊടും തണുപ്പില്‍ അഭയാര്‍ത്ഥിത്വത്തിന്റെ കമ്പിളി പുതച്ച് ഭയന്ന് വിറങ്ങലിച്ച് ഇരിക്കുന്നവരുണ്ട്. അവരെ സ്മാര്‍ത്തവിചാരം ചെയ്യുവാന്‍ ഊഴം കാത്തിരിക്കുന്നവരോടാവാം കവിയിലൂടെ അവര്‍ കേഴുന്നു.

"ഞങ്ങള്‍ പ്രദര്‍ശനശാലയിലെ
കൌതുക വസ്തുക്കളല്ല
വിലപേശിയുറപ്പിക്കാന്‍
വില്പന ചരക്കുകളല്ല

സഹനത്തിന്റെ കയ്പ്പുനീരു കുടിച്ച് സഹിക്കെട്ടിട്ടാവാം അവര്‍ കവയത്രിയിലൂടെ ചോദിക്കുന്നു

ദൈവങ്ങളുടെ നാട്ടിലേക്ക്
നരകത്തിന്റെ താക്കോലുമായി
നിങ്ങളെ അയച്ചത്
ഏതു തമ്പുരാന്റെ കല്‍‌പനയായിരുന്നു??

തീക്ഷ്ണതയോടെയുള്ള ചോദ്യങ്ങളും വാദപ്രതിവാദങ്ങളുമാണ്‌ ഈ സമാഹാരത്തിലെ പല കവിതകളും.

പുസ്തകം വായനക്കാരിലേക്കെത്തിക്കുന്നത് കണ്ണൂര്‍ തളിപ്പറമ്പ സീയെല്ലസ് ബുക്സ്. പുസ്തകത്തിനു വേണ്ടി മനോഹരമായ ഒരു കവര്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത് വിജയരാഘവന്‍ പനങാട്ട്. എഴുതാതിരിക്കാനാവില്ല എന്ന തോന്നല്‍ കഠിനമാകുമ്പോള്‍ മാത്രം മനസ്സിന്റെ ഗര്‍ഭഗൃഹങ്ങളില്‍ നിന്നും തൂലികത്തുമ്പിലൂടെ ഉതിര്‍ന്നു വീഴുന്നതാണ്‌ എനിക്ക് കവിതകളെന്നും ഇവയില്‍ ജീവസ്സുറ്റതും ,ജീവച്ഛവങ്ങളായവയും ചാപിള്ളകളും ഉണ്ടെന്നും കുമാരി ധന്യ ആമുഖത്തില്‍ പറയുന്നു. മലയാള സാഹിതിയുടെ ശ്രീകോവിലില്‍ ദേവതുല്യം വിളങ്ങുന്ന പൂര്‍‌വ്വസൂരികളുടെ പാദപത്മങ്ങളില്‍ കാണിക്കയായി ഈ സമാഹാരം കുമാരി ധന്യ സമര്‍പ്പിക്കുന്നു. കവിതകള്‍ക്കൊപ്പം കൊടുത്തിരിക്കുന്ന ചിത്രങ്ങളില്‍ അല്പം കൂടെ ശ്രദ്ധ പുലര്‍ത്താമായിരുന്നു. ചില ചിത്രങ്ങള്‍ കവിതയുടെ അന്ത:സത്തയോട് ഒട്ടേറെ സാമ്യപ്പെടുന്നില്ല എന്ന ഒരു കുറവൊഴിച്ചാല്‍ സമാഹാരം എല്ലാംകൊണ്ടും മികച്ച നിലവാരത്തില്‍ വായനക്കാരന്റെ പക്കല്‍ എത്തിക്കുവാന്‍ കഴിഞ്ഞതില്‍ പ്രസാധകരായ സീയെല്ലസ് ബുക്സിനും അഭിമാനിക്കാം.( വില 40 രൂപ)

'വളരെയധികം ചിന്തിക്കുക. കുറച്ചുമാത്രം സംസാരിക്കുക. അതിലും കുറച്ച് എഴുതുക. കാരണം എഴുതുന്നത് കാലത്തിന്‌ വേണ്ടിയാവണം' എന്ന എബ്രഹാം ലിങ്കന്റെ വാക്കുകള്‍ കടംകൊണ്ടു കൊണ്ട് പറയട്ടെ.. കുമാരി ധന്യ മഹേന്ദ്രന്‍ എന്ന ബ്ലോഗര്‍ കൂടിയായ ഈ കവയത്രിയുടെ ചിന്തകളും കവിതകളും കാലത്തിന്‌ വേണ്ടിയുള്ള നീക്കിയിരിപ്പുകളാവട്ടെ അതോടൊപ്പം വായനക്കാരന്റെ യാത്രയില്‍ ഈ വഴിമരങ്ങള്‍ നല്ലൊരു തണലാവട്ടെ..

1 comment:

  1. കവിതകളിൽ താൽപര്യം ഇല്ലെങ്കിലും ഈ പുസ്തകം വായിക്കണമെന്നുണ്ട്. നല്ല ആശയങ്ങൾ.

    ReplyDelete

താങ്കൾ എന്തുപറയുന്നു പുസ്തക വിചാരത്തെപ്പറ്റി ?