Wednesday, January 12, 2011

ജനം












രുപതുകളിലേക്ക് കാലൂന്നിയ ഒരു എഴുത്തുകാരന്റെ ആദ്യ കഥാപുസ്തകം വായിക്കാന്‍ കൈയിലെടുക്കുമ്പോള്‍ എന്തൊക്കെയാണ് വായനക്കാരന്‍ പ്രതീക്ഷിക്കുക?. പ്രണയത്തിന്റെ നട്ടുച്ചയും മഴകാലവും അതിശൈത്യവും. ഞാന്‍ എന്ന ഭാവത്തില്‍ കേന്ദ്രീകരിച്ചുള്ള ആഖ്യാനം. യൌവനത്തിന്റെ രതി പതഞ്ഞുപൊന്തുന്ന ആഘോഷങ്ങള്‍.ഒറ്റപ്പെട്ടവന്റെ തേങ്ങലുകള്‍. ഏറ്റവും പുതിയ ജീവിതത്തിന്റെ ഭാഷയും സംസ്കാരവും. നഗരത്തിന്റെ രാത്രിയും പകലുകളും. ഒരു മൂല്യവും കാത്തുസൂക്ഷിക്കേണ്ടതില്ല എന്ന പുതിയ ലോകക്രമത്തിന്റെ ഫിലോസഫിയെ ന്യായീകരിക്കുന്ന പ്രമേയങ്ങള്‍.ഇലക്ട്രോണിൿ മീഡിയാ തന്ത്രങ്ങള്‍ പയറ്റുന്ന കഥപറച്ചില്‍. ഇതും ഇതിനപ്പുറവുമുള്ള, കാലം കഥയോട് നിരന്തരം ആവശ്യപ്പെടുന്നു എന്നു നാം വാദിക്കുന്നതെല്ലാം നാം തേടും.

സാഹിതി അക്കാദമിയുടെ ഗീതാഹിരണ്യന്‍ സ്മാരക പുരസ്കാരം നേടിയ ‘ജനം(കാഞ്ഞങ്ങാട് ഒഡേസ ഫിലിം സൊസൈറ്റി നിര്‍മ്മിതി)“ എന്ന കഥാസമാഹാരത്തില്‍ പി.വി.ഷാജികുമാര്‍ നമുക്കായി ഇതൊന്നുമല്ല കരുതി വച്ചിരിക്കുന്നത്. ഏറ്റവും പുതിയ തലമുറയിലെ ഈ എഴുത്തുകാരന്‍ “എന്നുടെ ഒച്ച കേട്ടുവോ വേറിട്ട് “ എന്ന് തന്റെ കഥകളിലൂടെ നിശബ്ദമായി, നിരന്തരം ചോദിക്കുന്നു.

തീര്‍ത്തും അരാഷ്ട്രീയവല്‍ക്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു കാലം. വികേന്ദ്രീകരിക്കപ്പെടുന്ന മനുഷ്യജീവിതം. നഗരജീവിതം അതിന്റെ എല്ലാ കരുത്തും ഉപയോഗിച്ച് നമ്മില്‍ ഭൂതാവേശം നടത്തുന്ന കാലം.ഗ്രാമീണവും നിഷ്കളങ്കവുമായ ജൈവവ്യവസ്ഥയും സംസാരവും ഭാഷയും ജീവിതവീക്ഷണവും കുഴികുത്തിമൂടി ആകാശക്കോട്ടകള്‍ പടുത്തുയര്‍ത്തുന്ന കാലം. മനുഷ്യന്‍ സാറ്റലൈറ്റ് ജീവിതം ജ്വലിപ്പിക്കുന്ന കാലം. മണ്ണും മരങ്ങളും ജീവജാലങ്ങളും ആകാശമേല്‍ക്കൂരയും അധിനിവേശങ്ങളില്‍ പിളര്‍ന്നൊടുങ്ങുന്ന കാലം. പണവും ആയുധവും കൈക്കരുത്തും ഡിസൈനര്‍സ്വപ്നങ്ങളുമായി കയ്യൂക്കുള്ള കാര്യക്കാര്‍ വേട്ടയാടാന്‍ ഇരകളെ തേടിപ്പിടിക്കുന്ന കാലം. അതിജീവിക്കാന്‍ ശേഷിയില്ലാതെ നേര്‍ത്ത ജീവിതങ്ങളെല്ലാം കീഴടങ്ങുന്ന കാലം. പ്രതിരോധിക്കാന്‍ കഴിയാത്തതിനാല്‍ പീഡകനും ചൂഷകനും കീഴില്‍ എല്ലാ ദേശ്യജീവിതങ്ങളും കിടന്നു കൊടുത്തു സുഖിക്കുന്ന കാലം.

“ഞാന്‍ ബലിയാടായി തുടരുകതന്നെ ചെയ്യും ആരെങ്കിലും അതാകേണ്ടിയിരിക്ക“ എന്ന മനസ്സോടെ കഥയിൽ‍, ജീവിതത്തിൽ‍, ഭാഷയിൽ‍, സംസ്കാരത്തിൽ‍,പ്രതിരോധത്തില്‍, മനുഷ്യമനസ്സുകളിൽ‍, ജീവജാലങ്ങളിൽ‍, സ്നേഹത്തിൽ‍, കാരുണ്യത്തിൽ‍, കരച്ചിലിൽ‍, മരണവൃത്തങ്ങളിൽ‍, വ്യാപരിക്കുകയാണ് ഷാജിയുടെ എഴുത്തകം. നഷ്ടപ്പെട്ടതും നഷ്ടപ്പെട്ടുപോകുന്നതുമായ ചെറുജീവിതങ്ങളെ പുനരധിവസിപ്പിക്കുന്ന ഒരു ശരണാലയമാണ് ഈ പുസ്തകത്തിലെ കഥകൾ‍. അതുകൊണ്ടുതന്നെ അത് അസാധാരണമായ ജീവിതചിത്രങ്ങളാണ് നമുക്കു തരുന്നത്. പുസ്തകത്തിന്റെ അവതാരികയില്‍ തുടങ്ങുന്നു ഈ അസാധാരണത്വം.

ഉത്തരാധുനിക നിരൂപകരുടെയോ ഏതെങ്കിലും ഗോഡ്ഫാദറായ എഴുത്തുകാരന്റെയോ വാക്കുകളുടെ വ്യാഖ്യാനദാനങ്ങള്‍ തേടിപ്പോയില്ല ഈ ചെറുപ്പക്കാരൻ‍. പകരം അക്ഷരമറിയാത്ത, അക്കാദമിക്ക് ജാഡകളില്ലാത്ത എന്നാല്‍ താന്‍ പറയാന്‍ പോകുന്ന ദേശത്തിന്റെ ജീവിതത്തെ രക്തത്തിലും ഭാഷയിലും ചേര്‍ത്തുവച്ച കുട്ട്യന്‍ എന്ന തെങ്ങുകയറ്റക്കാരന്റെ വാക്കുകള്‍ തന്റെ കഥകളുടെ ഹൃദയവാതിലായി ചേര്‍ത്തു വച്ചു.

പതിനൊന്നു കഥകളാണ് ജനത്തിലുള്ളത്. എല്ലാ അര്‍ത്ഥത്തിലും കാസര്‍ഗോഡന്‍ ഗ്രാമജീവിതങ്ങള്‍ പകര്‍ത്തുന്നത്. എല്ലാ കഥകളിലും ഇരകള്‍ ഉണ്ട്, അതിനാല്‍ അധിനിവേശകനായ വേട്ടക്കാരനുമുണ്ട്. സഹനവും വിഷാദവും ദുരന്തവും മരണവും കണ്ണീരും നിസ്സഹായമായ ദൈന്യവും ഉണ്ട്. അതേസമയം മാറുന്ന കേരളീയജീവിതങ്ങളുടെ അതിസൂക്ഷ്മമായ പോര്‍ട്രെയ്റ്റുകളുമുണ്ട്. കമ്പോളവല്‍ക്കരണത്തിന്റെ വൈറസ് ബാധ,ഉപഭോഗികളുടെ സ്വാര്‍ത്ഥവഴികൾ‍, നാലുകാലില്‍ വീഴുന്ന പൂച്ചയായി എവിടെയും നിലനില്‍ക്കുന്നത്, നോക്കിയിരിക്കെ രൂപമാറ്റം വരുത്തി എന്തിലും കയറിക്കൂടി കാര്യലാഭമുണ്ടാക്കുന്നത്, എല്ലാമെല്ലാം. അത് കഥകളില്‍ ദ്വന്ദ്വങ്ങളെ സൃഷ്ടിക്കുന്നു.

ഒരു പഞ്ചതന്ത്രം കഥ, ചൂട്ട്, രാജാവിന്റെ മക്കള്‍, കുട ചൂടുന്നവർ‍, ബൂര്‍ഷ്വാസിയുടെ സ്പെല്ലിംങ്, ചൂണ്ടയും കാത്ത് ഒരു മഞ്ഞളാട്ട, ഒറ്റ, കണ്ണു കീറല്‍, ജനം, അണങ്ങ്, ഈശ്വരന്റെ തുപ്പല്‍ എന്നിവയാണ് കഥകൾ‍. പതിനൊന്ന് കഥകളിലും ഏറിയോ കുറഞ്ഞോ കടന്നുവരുന്ന ആശയങ്ങളോ അവസ്ഥകളോ ഉണ്ട്. അതിലൂടെ കടന്നുപോകുന്നത് ഒരു അനുഭവമാണ്. “ പലിശ, പറ്റുപടി, വൈദ്യനും വാടകയും പങ്കിട്ടെടുത്ത പല കള്ളികൾ‍, ഋണധനഗണിതത്തിന്റെ രസഹീനമാം ദുര്‍ന്നാടം”(ചുള്ളിക്കാട്-ഗസൽ‍) എന്നു കണ്ടെത്താവുന്ന ഗ്രാമീണ ദൈന്യജീവിതം എല്ലാ കഥകളിലുമുണ്ട്.ആഗോളവല്‍ക്കരിക്കപ്പെടുന്ന ഈ ലോകക്രമത്തില്‍ ജീവിക്കാന്‍ ഒട്ടും അറിയാത്ത മനുഷ്യർ‍. അങ്ങനെ ജീവിതം വഴിവക്കിലുപേക്ഷിക്കുകയോ അരികുകളിലേക്ക് മാറ്റിനിര്‍ത്തപ്പെടുകയോ ചെയ്ത ഒട്ടേറെ മനുഷ്യർ‍.

പട്ടിയാണെന്നു കരുതി കുറുക്കന്‍ കുഞ്ഞിനെ വളര്‍ത്തുന്ന പരാജയപ്പെട്ട മായാജാലക്കാരന്‍ എളേപ്പന്റെ കഥയാണ് ഒരു പഞ്ചതന്ത്രം കഥ. സ്വന്തം ജീവിതം എന്താണെന്നു തിരിഞ്ഞുകിട്ടാത്ത മനുഷ്യന്‍ തന്നെയാണതിലെ നായകൻ‍. ഭാര്യയുടെ രാത്രിസഞ്ചാരത്തിലൂടെ ലഭിക്കുന്ന വരുമാനത്തില്‍ ജീവിക്കേണ്ടി വരുന്നു അയാള്‍ക്ക്. പക്ഷെ ഒരു തവണ മൂവളാംകുഴി ചാമുണ്ഡിയെ സ്റ്റേജില്‍ അപ്രത്യക്ഷമാക്കുന്ന വിദ്യ പ്രയോഗിച്ച് വിജയിക്കുന്ന അന്ന് അയാള്‍ കശുമാവിന്‍‌തോപ്പില്‍ തൂങ്ങിയാടുന്നു. “വിജയത്തെക്കാൾ‍, തോല്‍‌വിയിലെ ലഹരി തോറ്റവനേ അറിയൂ“ എന്ന് അയാള്‍ മുന്‍പ് കഥ ആഖ്യാനം ചെയ്യുന്ന കുട്ടിയോടു പറയുന്നുണ്ട്. അയാള്‍ തൂങ്ങിയാടുന്നതിന്റെ തൊട്ടടുത്ത് കുറുക്കനും മരിച്ചുകിടക്കുന്നു.

ചൂട്ട് എന്ന കഥയില്‍ രാജന്‍ എന്ന ചെറുപ്പക്കാരന്‍ പോലീസില്‍ ചേരുന്നതോടെ വരുന്ന മാറ്റമാണ്. കമ്മ്യൂണിസ്റ്റുകാരനായ ബോള്‍ഷെവിൿ ഗോവിന്ദന്റെ മകന്‍ ഏറ്റവും ക്രൂരനായ പീഡകനും മര്‍ദ്ദകനുമായി മാറുന്നുണ്ട്. അടിയന്തരാവസ്ഥയിലെ രാജനെ ഓര്‍ത്താണ് ഗോവിന്ദന്‍ മകന്‍ ആ പേരു നല്‍കിയത്. പക്ഷെ അവന്റേത് നെരെ വിപരീത ജീവിതമായി. ഒടുവില്‍ ഗതികെട്ട് ഗോവിന്ദനു തന്നെ അയാളെ തീര്‍ക്കേണ്ടി വരുന്നു. അധികാരം കിട്ടിയാല്‍ ചവുട്ടിയരയ്ക്കപ്പെടുന്നവനും പീഡകനാവുമല്ലോ.

രാജാവിന്റെ മക്കള്‍ എന്ന കഥ മലയാളിയുടെ നടപ്പുശീലത്തെപറ്റി ഉണ്ടായ നല്ല കഥകളില്‍ ഒന്നാണ്. ഒന്നുമല്ലാതിരിക്കെത്തന്നെ എല്ലാമാവുന്ന, ഓരോ ഇടങ്ങളിലും കാര്യം കാണാന്‍ ഓന്തിനെപോലെ ഓരോ രൂപമാകുന്ന മലയാളിയുടെ ഹിപ്പോക്രസി കഥയില്‍ വരുന്നു. മകന് ദിനേശ് ബീഡി സ്കോളര്‍ഷിപ്പിന് വല്യമ്മയുടെ മരണ സര്‍ട്ടിഫിക്കറ്റ് തേടിയിറങ്ങുന്ന ഒരാള്‍ പലയിടങ്ങളില്‍ പലരൂപത്തില്‍ പല പേരുകളില്‍ പ്രത്യക്ഷപ്പെടുന്ന ‍അവസ്ഥ.അയാൾ ബസ്സിൽ യാത്ര ചെയ്യുമ്പോൾ ഇക്കണോമിക് ടൈംസ് വായിക്കുന്ന,ആഗോളവൽക്കരണത്തെ പുകഴ്ത്തുന്നവൻ. ബസ്സിൽനിന്നിറങ്ങവെ സ്ത്രീകളുടെ മാറിലും പിൻ‌ഭാഗത്തും തലോടുന്ന അയാൾ പുറത്തിറങ്ങി ആദ്യം കാണുന്ന ഫെമിനിസ്റ്റിനോട് സ്ത്രീപ്രശ്നങ്ങളെപ്പറ്റി പറയുകയും അവരുടെ പ്രവർത്തനങ്ങൾക്ക് സംഭാവന നൽകുകയും ചെയ്യുന്നു. നേരെ അയാൾ ജീവനകലയുടെ പുതിയ ബാച്ചിലേക്ക് അഡ്മിഷൻ എടുക്കുന്നു. നേരേ നടക്കുന്ന അയാൾ ഇടതുപക്ഷസംഘടനയുടെ ജാഥയിൽ കയറി നേതാവിനോട് വിപ്ലവത്തെപ്പറ്റി സംസാരിക്കുന്നു. നേരെ സെക്രട്ടേറിയറ്റിൽ കയറി ഒപ്പിട്ട് അമൃതാനന്ദമയിയുടെ അനുഗ്രഹം വാങ്ങാൻ പോകുന്നു. തെരുവിലൂടെ നടക്കെ ജീവനുവേണ്ടി പായുന്നവനെ അടിച്ചിട്ട് കലാപകാരികൾക്കൊപ്പം ചേരുന്നു. ഒടുവിൽ വീട്ടിലെത്തുമ്പോൾ ജീവിക്കാൻ വകയില്ലാത്ത പട്ടിണിപ്പാവം. നിലപാടില്ലാതെ കുഴങ്ങുന്ന അല്ലെങ്കിൽ വിജയിക്കുന്ന മലയാളിയുടെ നേർചിത്രമാണീ കഥ.

മരിച്ച സ്വന്തം കുഞ്ഞിനെയും തോളിലിട്ട് കുടചൂടി മഴയത്ത് പുഴ കടന്ന് വീട്ടിലേക്ക് പോകുന്ന ഗംഗൻ. കുട്ടി മരിച്ചതറിയാതെ അവൻ ഉണരുമ്പോൾ നൽകാൻ ഉള്ളിവട സമ്മാനിക്കുന്ന വൃദ്ധൻ. മരിച്ച കുട്ടിക്ക് മഴ കൊള്ളിക്കാതെ നടക്കുന്ന ഗംഗന്റെ ചിത്രം ഒരു വേദനയാണ്. ബൂർഷ്വാസിയുടെ സ്പെല്ലിംങ് കാണാതെപോയി പത്രത്തിലെ ചിത്രമാവുന്ന ശിവരാമൻ വാഴക്കോട് എന്ന ബാർബർ തന്റെ കാലത്തെയും ജീവിതാവസ്ഥയെയും നോക്കിക്കാണുന്ന രംഗമാണ്. അവിടെ തന്നോടൊപ്പം ചിത്രത്തിലായവരുമായും സംവാദം നടക്കുന്നു. വ്യക്തിബോധവും സമൂഹബോധവും തമ്മിൽ ആശയവും ആവിഷ്കാരവും തമ്മിൽ നിലനിൽക്കുന്ന ‍അന്തരം പ്രത്യേകിച്ചും വിപ്ലവാ‍ശയങ്ങൾ ഈ കഥയിൽ സൂക്ഷ്മദർശിൻനയിലൂടെ കടന്നുപോകുന്നു.

ചൂണ്ടയും കാത്ത് ഒരു മഞ്ഞളാട്ട ഗതിപിടിക്കാത്ത ഗ്രാമീണന്റെ ജീവിതവും അവനിൽ നിന്നും എത്രയോ ദൂരേയ്ക്ക് കുതറിപ്പോയ ഒരു ലോകത്തിന്റെയും കഥയാണ്. രാമന്റെ മക്കൾ കണ്ടത്തിൽ നിന്നും കഷ്ടപ്പെട്ട് പെറുക്കിയെടുക്കുന്ന കക്ക വിദേശത്തുനിന്നെത്തുന്ന രാമന്റെ പഴയ സഹപാഠി ബാലന്റെ വീട്ടിലെ മീനുകൾക്ക് ഭക്ഷണമാകുന്ന കാഴ്ച. പകരം ബാലൻ കൊടുക്കുന്നത് ഒരു മസ്സാജർ. ഇത്തരം ദ്വന്ദ്വങ്ങളും സറ്റയറും കഥകളിൽ തുടരെ വരുന്നു.

ഒറ്റ ഒരു റഷ്യൻ നാടോടിക്കഥയുടെ കേരളീയ പരിസരത്തുള്ള ആഖ്യാനം ആണ്. അതിനപ്പുറം നമ്മുടെ ഭരണകൂടങ്ങളും കപടരാഷ്ട്രീയക്കാരും ചേർന്ന് എങ്ങനെ ഒരു ജനതയെ മോഹവലയത്തിലാക്കി മയക്കിക്കിടത്തി ഇല്ലായ്മ ചെയ്യുന്നു എന്നാണ് പറയുന്നത്. മനസ്സിൽ നന്മ സൂ‍ക്ഷിക്കുന്നവൻ കൂട്ടത്തിൽ ഒറ്റയായിരിക്കുമെന്നും അവനെ ആരും കണക്കിലെടുക്കില്ലെന്നും അവന്റെ വാക്കുകൾ ആരും വിശ്വസിക്കുകയില്ലെന്നും ഇവാന്റെ അനുഭവങ്ങൾ പഠിപ്പിക്കുന്നു. സ്ത്രീയുടെ നേരേ ഒരു പൊതുസമൂഹം ഒന്നാകെ മാരകമായ കുറ്റകൃത്യം നടത്തുന്നതിന്റ തെളിവും കഥയിലുണ്ട്.

ഈശ്വരന്റെ തുപ്പൽ നന്മനിറഞ്ഞവൻ പരാജയപ്പെട്ടുപോകുന്നതിന്റെ വേറൊരു ദൃശ്യമാണ്. കതിർ എന്ന ഫോട്ടോഗ്രാഫർ കുത്തകകമ്പനികൾക്ക് പരസ്യം ചെയ്തുകൊടുക്കുന്നു.ബോൺ‌വിറ്റയ്ക്ക് വേണ്ടി എല്ലും തോലുമായ സ്വന്തം മക്കളെ ആണയാൾ ക്യാമറയ്ക്ക് മുൻ‌പിൽ നിരത്തുന്നത്. തന്റെ പട്ടിണിയിലും കൂട്ടുകാരനെ തുണയ്ക്കുന്നു. ഒടുവിൽ നന്മയുടെ ഭാരം കയറി അയാൾ ക്ഷയിക്കുന്നു. എല്ലാ നന്മകളെയും പിന്നിലുപേക്ഷിച്ചു, വ്യവസ്ഥയോട് സമരസപ്പെട്ട സുഹൃത്ത് ജീവിതത്തിൽ മുന്നേറുന്നു. അതും കതിർ തന്നെ.

ജനം ഒരു ദുരന്തത്തിന്റെ ഡോക്യുമെന്ററി ആണ്. മാ‍ലിങ്കൻ തന്റെ ചായക്കട പറിച്ചെടുത്ത് പുതുതായി സ്ഥാപിച്ച ടൂറിസം കോട്ടയുടെ മുന്നിൽ സ്ഥാപിക്കുന്നു. അത് ചിലരുടെ തന്ത്രമായിരുന്നു. ആദിവാസിയെ ഫ്ലാറ്റിൽ ത്‍ാമസിപ്പിക്കുന്ന പോലെ. അധിൻനവേശകന്മാർക്കുള്ള കാഴ്ചദ്രവ്യമായിരുന്നു മാലിങ്കൻ. ഒടുവിൽ ഭാര്യയുടെ ആത്മഹത്യ. മാലിങ്കൻ പുതിയ വ്യവസ്ഥയെ വിവരിക്കുന്ന ഗൈഡ് ആകുന്ന ദാരുണ ദൃശ്യം. ആരൊക്കെയൊ മനുഷ്യന്റെ തനിമയാർന്ന ജീവിതത്തിനു മുകളിൽ ഗൂഡാലോചന നടത്തുന്നതിന്റെ വിഷ്വലൈസേഷൻ ആണ് ഈ കഥ.
അണങ്ങും അത്തരത്തിലൊരു കടന്നുകയറ്റത്തിന്റെ കഥയാണ്. ഭൂമിക്കുമുകളിലും മനുഷ്യന്റെ പൈതൃകങ്ങൾക്ക് മുകളിലും മാഫിയകൾ പണവും യന്ത്രവും കയ്യൂക്കുമായി ഇരച്ചുകയറുമ്പോൾ സുഗതന് പിതൃക്കളുടെ കിടപ്പാടം പോലും നഷ്ടമാവുന്നു. അയാളെപ്പോലെയുള്ള ഒരു ഗ്രാമീണനും ഈ പിശാചുബാധയെ പ്രതിരോധിക്കാനാവുമോ?

ജീവിതത്തിൽ നിന്നും എല്ലാ വൈകാരികതകളെയും മാറ്റിനിർത്തി ഒരു പ്രതിമയുടെ ജീവിതം ജീവിക്കേണ്ടി വരുന്ന സ്നേഹയുടെ കഥയാണ് കണ്ണുകീറൽ. തന്റെ മുൻപിൽ നെഞ്ചുപിളർക്കുന്ന ജീവിതം പറഞ്ഞു കരയാനെത്തുന്നവർക്ക് മുന്നിൽ ചാനലിനുവേണ്ടി നിർവികാരിതയോടെ ഇരുന്നു ചരിത്രം സൃഷ്ടിക്കുന്നു സ്നേഹ. ഓർവെല്ലിന്റെ 1984ലെ മനുഷ്യരെപ്പോലെ. തെരുവിൽ ഒരു പെൺകുരുന്ന് ചീന്തിയെറിയപ്പെടുമ്പോഴും അവൾക്ക് അതേ പ്രതിമാഭാവത്തൊടെ നിൽക്കാനാ‍കുന്നു. നമ്മുടെ കാലത്തെ മനുഷ്യർ ഇതല്ലാതെ മറ്റെന്ത്?

പ്രണയത്തിന്റെ അസാന്നിധ്യമാണ് ഈ കഥകളിലെ ഒരു വ്യതിരിക്തത . പക്ഷെ രതി ഉണ്ടുതാനും. രതി എന്നത് സ്ത്രീകള്‍ക്ക് നേരേ നടത്തുന്ന കടന്നുകയറ്റത്തിന്റെ രൂപത്തിലാണ് അധികവും പ്രത്യക്ഷമാവുന്നത്. രാജാവിന്റെ മക്കളില്‍ ബസ്സില്‍ സ്ത്രീയുടെ നെഞ്ചിനു നേരേ പോകുന്ന ആണ്‍കൈയുണ്. ഒറ്റയില്‍ ഒരുകൂട്ടം ആളുകള്‍ ചേര്‍ന്ന് അമൃതേത്ത് നടത്തി മരണപ്പെടുന്ന കൌമാരപ്പെണ്‍കുട്ടിയുണ്ട്. ജനത്തില്‍ സ്കൂള്‍കുട്ടിയുമായി രതിയിലേര്‍പ്പെറ്റുന്ന സതീശനുണ്ട്.തൊട്ടപ്പൂറത്തപ്പോള്‍ ഗതികെട്ട ഒരു സ്ത്രീ കഴുത്തില്‍ കയറു കുരുക്കുന്നുണ്ട്. കണ്ണുകീറലില്‍ പെണ്‍കുരുന്നിനെ ആല്‍ത്തറയില്‍ പരസ്യമായി ചീന്തിയെറിയുന്ന പുരുഷത്വം ഉണ്ട്.ബൂര്‍ഷ്വാസിയുടെ സ്പെല്ലിംഗില്‍ ശിവരാമന്‍ ബലാ‍ത്സംഗത്തില്‍ ആകൃഷ്ടനാകുന്നുണ്ട്. ദുരിതമനുഭവിക്കുകയൊ കീഴടങ്ങുകയോ കുടുംബത്തിനു വേണ്ടി ബലിയാടാവുകയോ അതിജീവിക്കുകയോ പൊട്ടിത്തെറിക്കുകയോ നിര്‍വികാരയാവുകയോ ചെയ്യുന്ന സ്ത്രീകള്‍ കഥയില്‍ എമ്പാടുമുണ്ട്.

കഥയിലെല്ലാം ഇടതുപക്ഷരാഷ്ട്രീയത്തോടുള്ള ചായ്‌വും അതിന്റെ പരിണാമത്തിലുള്ള ആശങ്കയുമുണ്ട്. ബൂര്‍സ്വാസിയുടെ സ്പെല്ലിങില്‍ പത്രത്തിലെ കാണ്മാനില്ല എന്ന പരസ്യത്തില്‍ പെട്ടുപോയ ശിവരാമന്‍ അടുത്ത പേജിലുള്ള സെറീന വില്യംസ് എന്ന ടെന്നീസ് കളിക്കാരിയോട് സാങ്കല്പിക സംഭാഷണത്തിലേര്‍പ്പെടുന്നു. സെറീന പറയുന്നു.“ ഐ ലവ് മീ, ഐ ലവ് എവരിതിംഗ് എബൌട്ട് മീ, ഐ ലവ് മൈ ലെഗ്സ്, മൈ ഇയേഴ്സ്, മൈ ലിപ്സ്, ആന്റ് മൈ എയ്സ്, ഐ തിങ്ക് ഇറ്റ് ഈസ് ഇമ്പോര്‍ട്ടന്റ് ഫോര്‍ എവരിവണ്‍ റ്റു ലവ് ദെംസെല്വ്സ്” ശിവരാമന്‍ എന്ന ഫോട്ടോ റിയാക്റ്റ് ചെയ്യുന്നു. എടീ കുരുപ്പേ, സംസ്കാരം തൊട്ടുതീണ്ടിയിട്ടില്ലാത്ത അമേരിക്ക എന്ന വൃത്തികെട്ട രാഷ്ട്രത്തിന്റെ ഉടപ്പിറന്നവളെ, നീ ഇപ്പം പറഞ്ഞ വ്യക്തിയുടെ രാഷ്ട്രീയമുണ്ടല്ലോ, അത് നീയും നിന്റെ ചേച്ചിയും നിന്റെ വല്യച്ഛനും പിന്നെ നിന്റെ അമേരിക്കയും കൊണ്ടുനടന്നാല്‍ മതി. ഞങ്ങള്‍ക്കതിനാവില്ലടീ, എനിക്ക് ഞാന്‍ മാത്രമായി ഒന്നുമില്ലാന്നും ഞാന്‍ ഞങ്ങളാവുമ്പം മാത്രേ ജീവിതത്തിന്റെ നേരായ ചക്കക്കുരു പുഴുങ്ങി വയ്ക്കപ്പെടുന്നുള്ളൂ എന്ന് വിശ്വസിക്കുകയും അങ്ങനെ ജീവിക്കുകയും ചെയ്യുന്നവരാണ്ട്രീ ഞങ്ങൾ‍. എന്റെ ചുണ്ടത്ത് ലിപ്സ്റ്റിക് നേരാംവണ്ണം ഇട്ടിട്ടുണ്ടോന്നല്ല, വേറൊരുത്തന്റെ ലിപ്സ് വെള്ളം കിട്ടാതെ, ചോറ് കിട്ടാതെ വരണ്ടിട്ടുണ്ടോ എന്നാണ്ടീ ഞങ്ങള്‍ നോക്കുന്നത്. ഈ ജീവിതംന്ന് പറേന്നത് അതു തന്നെയാണ് ”

എവിടെയാണ് നിൽക്കുന്നതെന്ന് എഴുത്തുകാരൻ വെളിപ്പെടുത്തുകയാണ്. താൻ ചേർന്നുനിൽക്കുന്ന പ്രത്യശാസ്ത്രം മനുഷ്യസ്നേഹം മാത്രമല്ല ജൈവപ്രകൃതിയോടുള്ള കൂറായിട്ടാണ് കഥകളിൽ പ്രത്യക്ഷപ്പെടുന്നത്. അതിനാൽ തന്നെ പല കഥകളിലും തത്വചിന്താപരമായ മറിച്ച് മാര്‍ഗിച്ച് പങ്കുവയ്ക്കുന്നുണ്ട്.”ബൂർഷ്വാസിയുടെ സ്പെല്ലിങ് എഴുതിനോക്കുന്ന കഥാനായകൻ അമ്പരക്കുന്ന ഒരു അവസ്ഥ ഉണ്ട്. ഓരോ എഴുത്തിലും അത് ഇങ്ക്വിലാബിന്റെ അടുത്ത് വന്നു നിൽക്കുന്നു എന്നതാണ്. ജനം അടക്കം മിക്ക കഥകളും ഈ സന്ദേഹം പേറുന്നുണ്ട്. ദുരിതവും പട്ടിണിയും യാതനയും വിഷാദവും മരണവും കീഴടങ്ങലും ഇരയാക്കലും നിസ്സഹായതയുമെല്ലാം കഥകളിൽ നിറഞ്ഞു നിൽക്കുന്നു. അതിന്റേതായ ഒരു അസ്തിത്വപ്രതിസന്ധി ഏവരും അനുഭവിക്കുന്നുണ്ട്. വളരെ ചെറിയ മനുഷ്യർ വരെ കഥകളിൽ പലപ്പോഴും ഫിലോസഫിക്കലായി മാറുന്നുമുണ്ട്.

എല്ലാ കഥകളിലും മഴയുണ്ട്. അത് ഒരു സൌന്ദര്യചിത്രീകരണമല്ല. അകത്ത് കണ്ണീരിന്റെ തീമഴ പെയ്യുന്ന മനുഷ്യരുടെ കൂടെ എപ്പൊഴും മഴ നടക്കുന്നു. കഥകളിലെല്ലാം സ്ത്രീകളും കുട്ടികളും സവിശേഷമായ പരിഗണനയോടെ പരിചരിക്കപ്പെടുന്നു. കരുണയുടെ കണ്ണുകൾ സദാ അവരെ പിൻ‌തുടരുന്നു. എല്ലാ കഥകളിലും മനുഷ്യന്റെ ചുറ്റിലും ജീവിതപൂർത്തീകരണത്തിനായി ജീവജാലങ്ങൾ കടന്നു വരുന്നു. മഴപ്പാറ്റയും മഞ്ഞളാട്ടയും തെയ്യം തവളയും എല്ലാമെല്ലാം. പുഴയും തോടും ഗ്രാമവും മണ്ണും മരവും കൃഷിജീവിതവുമെല്ലാം ചേർന്ന ഒരു ജൈവപ്രപഞ്ചമാണ് കഥകളുടെ പശ്ചാത്തലം. അതുകൊണ്ടുതന്നെ ഇവയുടെയെല്ലാം തകർച്ചകൾ സൃഷ്ടിക്കുന്ന ഭീഷണതകളും കഥയുടെ ആന്തരികതയിലുണ്ട്.

ഉപഭോഗതാല്പര്യങ്ങളും അധിനിവേശശക്തികളുടെ കടന്നുകയറ്റങ്ങളും തനിമയാർന്ന ജീവിതപരിസ്ഥിതികളിൽ വരുത്തുന്ന കേടുപാടുകൾ കഥകളുടെ ഉള്ളിൽ വല്ലാതെ നീറിപ്പിടിച്ചു കിടക്കുന്നുണ്ട്. ജനം, ഈശ്വരന്റെ തുപ്പൽ, രാജാവിന്റെ മക്കൾ,അങ്ങനെ മിക്ക കഥകളിലും ആഗോളീകരണമടക്കമുള്ള പുതിയ ക്രമങ്ങൾ കടന്നുകയറുന്നതിന്റെ മുന്നറിയിപ്പുകളുണ്ട്. മലയാളത്തിൽ ഏറ്റവുമധികം അടിക്കുറിപ്പുകൾ ചേർക്കുന്ന കഥാകാരൻ ഷാജി ആയിരിക്കും. അത്രയേറെ നാട്ടുപദങ്ങളും പ്രയോഗങ്ങളും കഥയിൽ കലരുന്നു. കഥകളുടെ പേരുകൾ തന്നെ ഉദാഹരണം.തികച്ചും അസംസ്കൃതം എന്നു നാം വിവക്ഷിക്കാൻ സാധ്യതയുള്ള ഒരു ലോകത്തോട് ചേർന്നു നിൽക്കാൻ എഴുത്തുകാരൻ കാരുണ്യം സൂക്ഷിക്കുന്നു.

കഥ പറയാനല്ല ജീവിതത്തെ സംബന്ധിച്ച ചില തീർപ്പുകൾ ആശയങ്ങൾ കഥയിൽ കലർത്താനാണ് ഷാജിക്ക് താല്പര്യം. അതുകൊണ്ടുതന്നെ കഥാസന്ദർഭങ്ങളെ വല്ലാതെ സംഗ്രഹിക്കുന്ന രീതികൾ കഥയിലെല്ലാമുണ്ട്. കഥകളിലെല്ലാം ഫാന്റസിയുടെ ഒരു ലോകം തെളിയുന്നു. അതാകട്ടെ യാഥാർത്ഥ്യത്തെ വെല്ലുന്ന ജീവിതചിത്രങ്ങൾ സമ്മാനിക്കുന്നതും. ബിംബങ്ങളിലൂടെ, രൂപകങ്ങളിലൂടെ ചിന്തിക്കാനുള്ള ഒരു പ്രവണത സമകാലികരായ മറ്റു കഥാകാരന്മാരിൽ നിന്നും ഷാജിയെ മാറ്റിനിർത്തുന്നു. ഈ രീതി കഥയിലെ ഭാഷയെ അല്പം ഭാരമുള്ളതും ആഴമുള്ളതും കവിതയോടു ചേർന്നു നിൽക്കുന്നതുമാക്കുന്നു.
കഥാകൃത്ത് :പി.വി.ഷാജികുമാര്‍

നാം വിചാരിക്കുന്നത്ര സന്തോഷിക്കാനുള്ളതല്ല ഈ ലോകജീവിതം എന്ന ഒരു താക്കീത് മുന്നോട്ടു വയ്ക്കാൻ ഈ കഥകൾ ശ്രമിക്കുന്നുണ്ട്.ജീവിതമെന്നാൽ ഒരാൾ ജീവിക്കുന്നതല്ലെന്നും മറിച്ച് ഒരാൾ ഓർത്തെടുക്കുന്നതാണെന്ന് മാർക്കേസിന്റെ ഒരു വാക്യം പുസ്തകത്തിന്റെ മുഖവാക്യമായി ഷാജി ഉപയോഗിക്കുന്നുണ്ട്. മറവിക്കെതിരെയുള്ള ഓർമ്മയുടെ സമരം അധികാരത്തിനെതിരെയുള്ള ജനങ്ങളുടെ സമരമാണെന്ന മിലാൻ കുന്ദേരയുടെ വാക്യം കൂടി ചേർത്തുവച്ചാൽ കഥകളുടെ ഉള്ളകമാകും.

കുട്ട്യൻ ചോദിക്കുന്ന ഒരു ചോദ്യമുണ്ട്. .........“ഇതിനൊക്കെ ഇടയിൽ നിന്നെപ്പോഴോ മലവെള്ളം പോലെ സമയമില്ലാസമയത്ത് കേറിവരുന്ന ഒരു വലിയ നെലവിളിയുണ്ട്. നെഞ്ചില് ഐസ്കട്ടപോലെ കട്ടപിടിച്ച് പുറത്ത് കാട്ടാനാവാതെ ചൂണ്ടേല് കെണിഞ്ഞ മീനിനെപ്പോലെ നമ്മളെ ഇങ്ങനെ വലിച്ചുകൊണ്ടുപോകുന്ന ഒരു വലിയ കരച്ചിൽ. അതെഴുതി വെക്കാൻ ഏത് കഥയ്ക്കാകും? ഏത് കഥയ്ക്കാകും?“ ഈ ചോദ്യത്തിനുള്ള മറുകുറി പോലെ ചെറിയ മനുഷ്യരുടെ വലിയ നിലവിളികൾ പകർത്തിയെഴുതാനുള്ള ധീരമായ ശ്രമങ്ങളാണ് ജനത്തിൽ സമാഹരിച്ചിരിക്കുന്നത്.

2 comments:

  1. ഈ യുവ കഥാകൃത്തിന്റെ ഇ പുസ്തകം ഉടന്‍ തന്നെ വാങ്ങാനും വായിക്കാനും ഒരു തീരുമാനമെടുക്കാന്‍ ഈ അവലോകനം പ്രേരിപ്പിച്ചു.. സുരേഷ്, അഭിനന്ദനങ്ങള്‍.. വളരെ നല്ല അവലോകനം..

    ReplyDelete
  2. ഇതു നേരത്തെ വായിച്ചതാണ്. എന്നിട്ടാണു ഷാജിയുടെ ജനത്തിന്റെ കൂട്ട് പിടിച്ചത്.

    ReplyDelete

താങ്കൾ എന്തുപറയുന്നു പുസ്തക വിചാരത്തെപ്പറ്റി ?